

കേരളത്തിൽ സാമൂഹിക വ്യാപനത്തിന്‍റെ സൂചനകള്‍ ഉണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ് പരിശോധന നടത്തണമെന്നാണ് ഐഎംഎ ആവശ്യപ്പെട്ടിരിക്കുന്നത്. സാമൂഹിക വ്യാപനത്തിന്‍റെ സൂചനകളുണ്ടെന്നും പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു . സ്വകാര്യ മേഖലയില്‍ കൂടി കൊവിഡ് ചികില്‍സ ലഭ്യമാക്കണം. കാരുണ്യ പദ്ധതിയില്‍ കൊവിഡ് ചികില്‍സ കൂടി ഉറപ്പാക്കണമെന്നും ഐഎംഎ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. മുംബൈയില്‍ നിന്നെത്തിയ തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരണപ്പെട്ടത്. 27ന് മരിച്ച ഇദ്ദേഹത്തിന് മരണശേഷം നടത്തിയ സ്രവ പരിശോധനയി കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കടുത്ത പ്രമേഹമടക്കം ശാരീരിക അവശതകളുണ്ടായിരുന്ന ഇദ്ദേഹത്തെ മുംബൈയില്‍ നിന്നെത്തിയ ഉടനെ നേരിട്ട് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായതിനാല്‍ കൊവിഡ് ഒപിയില്‍ നിന്നും നേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുണ്ടായി. ഒരു മണിക്കൂറിനകം മരണം സംഭവിച്ചുവെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. മരണാനന്തരം എടുത്ത സ്രവ പരിശോധനാ ഫലം തിങ്കളാഴ്ച രാത്രിയാണ് എത്തിയത്. മറ്റ് നടപടിക്രമങ്ങളെല്ലാം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നതിനാല്‍ സമ്പർക്ക ആശങ്കയില്ല. ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.
Post Your Comments