

കേരളത്തിൽ ബുധനാഴ്ച 152 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കണക്ക് ആണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊവിഡ് അവലോകനത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ അറിയിച്ചത്. തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ് നൂറിലേറെ പേര്‍ക്ക് കേരളത്തിൽ രോഗം സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ 98 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 46 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. എട്ടു പേര്‍ക്ക് സമ്പര്‍ക്കം മൂലവും രോഗം വന്നു. ബുധനാഴ്ച 81 പേര്‍ രോഗമുക്തി നേടി.
പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂർ-17, പാലക്കാട്-16, ആലപ്പുഴ-15, തൃശൂർ-15, മലപ്പുറം-10,എറണാകുളം-8,കോട്ടയം-7, ഇടുക്കി-6, കാസർഗോഡ്-6, തിരുവനന്തപുരം-4 എന്നിങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കണക്കുകൾ.
3603 പേർക്ക് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1691 പേർ നിലവിൽ ചികിത്സയിലുണ്ട്. 154759 പേരാണ് നിരീക്ഷണത്തിലുള്ളത്. 2282 പേർ ആശുപത്രികളിലാണ്. ബുധനാഴ്ച മാത്രം 288 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 148827 സാമ്പിളുകൾ പരിശോധനക്കയച്ചു. 4005 സാമ്പിളുകളുടെ ഫലം വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 40537 സാമ്പിളുകൾ ശേഖരിച്ചു. 39113 നെഗറ്റീവായി.
ഈ നിമിഷം വരെ കേരള സർക്കാർ ഒരു വിമാനത്തിന്‍റെ യാത്രയും മുടക്കിയിട്ടില്ല. 72 വിമാനങ്ങൾക്ക് ബുധനാഴ്ച മാത്രം കേരളത്തിലേക്ക് വരാൻ അനുമതി നൽകി. 14058 പേർ ബുധനാഴ്ച ഈ വിമാനങ്ങളിൽ നാട്ടിലെത്തും. ഒന്നൊഴികെ ബാക്കി 71 ഉം ഗൾഫിൽ നിന്ന് വരുന്നവയാണ്.
പ്രവാസികൾക്ക് നാട്ടിലേക്ക് എത്തണമെന്ന നിലപാടിന്‍റെ ഭാഗമായാണ് ഇത്രയും വിമാനങ്ങൾക്ക് അനുമതി നൽകിയത്. 543 വിമാനങ്ങളും മൂന്ന് കപ്പലുകളും ഇതുവരെ സംസ്ഥാനത്ത് എത്തി. 335 എണ്ണം ചാർട്ടേഡ് വിമാനങ്ങൾ. 208 വന്ദേ ഭാരത് മിഷൻ വിമാനങ്ങളാണ്. 154 സമ്മതപത്രത്തിലൂടെ 1114 വിമാനങ്ങൾക്ക് അനുമതി നൽകി. ജൂൺ 30 ന് 400 ല്‍ ഏറെ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകി.
വിദേശത്തുനിന്ന് വരുന്നവർക്ക് സ്ക്രീനിങ് നിർബന്ധമാക്കണമെന്ന് സർക്കാർ പറഞ്ഞപ്പോൾ അതിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണവുമായാണ് ചിലർ ഇറങ്ങിയത്. പ്രവാസികളെ പ്രകോപിപ്പിക്കാനും സർക്കാരിനെതിരെ രോഷം സൃഷ്ടിക്കാനുമുള്ള ശ്രമമുണ്ടായി. ഒരു കാര്യം തുടക്കത്തിലേ സർക്കാർ വ്യക്തമാക്കിയിരുന്നു. താൽപര്യമുള്ള പ്രവാസികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യും. അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കും. ആ ഒരു നിലപാടിൽനിന്ന് ഒരു ഘട്ടത്തിലും സർക്കാർ പുറകോട്ട് പോയിട്ടില്ല. ഈ നിമിഷം വരെ കേരള സർക്കാർ ഒരു വിമാനത്തിന്റെയും വരവും വിലക്കിയിട്ടില്ല.
ഇതുവരെ വിദേശത്ത് നിന്ന് എത്തി രോഗം സ്ഥിരീകരിച്ചവർക്കെല്ലാം കേരളം സൗജന്യ ചികിത്സ നൽകുന്നുണ്ട്. ഗുരുതരമായ മറ്റ് അസുഖങ്ങളുള്ള വയോധികരെ ഉൾപ്പെടെ ചികിത്സിച്ച് ഭേദമാക്കാൻ നമുക്ക് സാധിക്കുന്നുണ്ട്. എപ്പോ തിരിച്ചെത്തിയാലും ചികിത്സ വേണമെങ്കില്‍ അത് ലഭ്യമാകും. 216 രാജ്യങ്ങളിലും പ്രവിശ്യകളിലുമായി വ്യാപിച്ച രോഗമാണ് കോവിഡ്. 4,80,000ൽ അധികം പേർ മരിച്ചു. 90 ലക്ഷത്തിലേറെ പേർക്ക് അസുഖം ബാധിച്ചു. 38 ലക്ഷത്തോളം പേർ ഇപ്പോഴും ചികിൽസയിലാണ്. നമ്മുടെയൊരു പ്രത്യേകത ലോകത്താകെ വ്യാപിച്ചു കിടക്കുന്നതാണ് കേരളിയ സമൂഹം. വിദേശത്തിനിന്നേ് കോവിഡ് ബാധിച്ച് മരിച്ചവരെ കുറിച്ച് ഈ വേദിയിൽതന്നെ പലതവണ പറഞ്ഞു. കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയതുകൊണ്ടു മരിച്ചവരല്ല ഇവരാരും. ഓരോ നാട്ടിലും ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ അവർക്ക് ലഭിക്കുന്നുമുണ്ട്.മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments