

ഒറ്റയ്ക്ക് നിന്നാല്‍ ആരും ശക്തരല്ല; കാനത്തിന് കോടിയേരിയുടെ മറുപടി
കേരള കോൺഗ്രസ്-എം ജോസ് പക്ഷത്തെ പുറത്താക്കിയത് യു.ഡി.എഫിനെ ശിഥിലമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ജോസ് വിഭാഗവുമായി എൽഡിഎഫ് ഒരു ചർച്ചയും ഇതുവരെ നടത്തിയിട്ടില്ല. ജോസ് കെ. മാണി വിഭാഗം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് അനുസരിച്ച് എൽഡിഎഫിന്റെ തീരുമാനം എടുക്കുമെന്നും കോടിയേരി വ്യക്തമാക്കി. എൽഡിഎഫിൽ ചേരണമെന്ന താല്പര്യം ജോസ് പക്ഷം പ്രകടിപ്പിച്ചിട്ടില്ല. എന്ത് നിലപാടാണ് സ്വീകരിക്കാൻ പോകുന്നത് എന്നുള്ളത് അവർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ മാത്രമേ എന്തുരാഷ്ട്രീയ നിലപാടാണ് അവർ എടുക്കാൻ പോകുന്നതെന്ന് വ്യക്തമാവുകയുള്ളൂ. അതേസമയം,അടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തുന്നതിന് സഹായകമാകുന്ന വ്യക്തികളുമായും പാര്‍ട്ടിയുമായും ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ഒറ്റക്ക് നിന്നാല്‍ കേരളത്തില്‍ ഒരു പാര്‍ട്ടിയും വലിയ ശക്തിയല്ല. 1965ലെ തെരഞ്ഞെടുപ്പ് ഇതിനുള്ള തെളിവാണ്. ഇതിന് ശേഷം ആരും ഒറ്റക്ക് മല്‍സരിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. കേരള കോണ്‍ഗ്രസ് മാണി വിഭാഗം കേരളത്തിലെ വലിയ ശക്തിയല്ലെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവനയോടു പ്രതികരിക്കവെയാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്. യു.ഡി.എഫില്‍ നിന്ന് ഇനിയും പലരും പുറത്തുവരും.
ജോസ് കെ.മാണിയുടെ നിലപാട് വ്യക്തമായാല്‍ അവരുമായി ചര്‍ച്ച നടത്തും. സി.പി.ഐക്ക് അവരുടേതായ നിലപാട് ഉണ്ടാകും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക എല്‍.ഡി.എഫാണെന്നും കോടിയേരി പറഞ്ഞു. ജോസ് കെ.മാണിക്ക് അവരുടേതായ മേഖലകളില്‍ വ്യക്തമായ സ്വാധീനമുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ്-വെല്‍ഫയര്‍ പാര്‍ട്ടി സഖ്യം സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിനിടയാക്കുമെന്നും കോടിയേരി പറഞ്ഞു.
ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട് വ്യക്തമായതിന് ശേഷം എന്തുചെയ്യണമെന്ന് പാര്‍ട്ടിയും എല്‍.ഡി.എഫും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ എടുത്ത തീരുമാനവും ഇതാണ്. യു.ഡി.എഫ് തീർത്തും പ്രതിസന്ധിയിലാണ്. പ്രതിസന്ധിയില്‍ പെട്ട യു.ഡി.എഫിനെ രക്ഷിക്കേണ്ട ഉത്തരവാദിത്വം സി.പി.എമ്മിനില്ല. അത്തരം പ്രതിസന്ധികള്‍ മൂര്‍ച്ഛിപ്പിക്കാനാണ് ഒരു പാര്‍ട്ടി എന്ന നിലയില്‍ ഇടപെടേണ്ടത് അതിന് സഹായകമാകുന്ന പ്രശ്നങ്ങള്‍ ഉരുത്തിരിഞ്ഞുവരുമ്പോള്‍ അതില്‍ ഇടപെടുക എന്നുള്ളതാണ് പാര്‍ട്ടിയുടെ തീരുമാനം. അത് കൊണ്ട് തന്നെ ജോസ് കെ മാണി വിഭാഗത്തിന്റെ രാഷ്ട്രീയ നിലപാടാണ് പാര്‍ട്ടി ഉറ്റുനോക്കുന്നത്. കോടിയേരി പറഞ്ഞു.
Post Your Comments