കോൺഗ്രസ് ഇട്ടത് ചോരപൂക്കളമെന്ന് കോടിയേരി, പിടിയിലായവർ എസ്.ഡി.പി.ഐയുമായി ബന്ധമുള്ളവരെന്ന് രമേശ് ചെന്നിത്തല.

തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാംമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം ഉണ്ടായത്. ഉന്നതതലത്തിൽ ഗൂഢാലോചനയ്ക്ക് ശേഷം നടന്ന ആസൂത്രിത കൊലപാതകമാണിതെന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കോടിയേരി കുറ്റപ്പെടുത്തിയിരിക്കുന്നത്. വെഞ്ഞാറമൂട്ടിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൈശാചികമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിന്റെയും അറിവോടെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൊലപാതകത്തിന്റെ രീതി പരിശോധിക്കുമ്പോൾ ആസൂത്രിതമായ കൊലപാതകമായിട്ടാണ് കാണാൻ കഴിയുന്നതെന്നും കടകംപള്ളി ആരോപിച്ചു.
അതേസമയം, ഇരട്ടകൊലപാതകത്തില്‍ സ.പി.എമ്മിന്റെ ആരോപണത്തെ കോണ്‍ഗ്രസ് നിഷേധിച്ചു. കൊലപാതകത്തില്‍ പിടിയിലായ പ്രതികള്‍ക്ക് യൂത്ത് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും, എസ്.ഡി.പി.ഐയുമായി ബന്ധമുള്ളവരുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണത്തിന് മുഖം നഷ്ടപ്പെട്ടപ്പോള്‍ ജനശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്. കൊല്ലപ്പെട്ടവര്‍ പ്രതികളെന്നും കൊലപാതകത്തിന് പിന്നില്‍ ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.