ലിജു ഉമ്മന്റെയും,സുഹൃത്ത് നിമ്മിയുടെയും സർവ്വവിധ ന്യൂ ഇയർ പദ്ധതികളും പോലീസിന്റെ ഒരൊറ്റ റെയ്‌ഡിൽ ഫിനിഷായി.

ആലപ്പുഴ / തെക്കൻ കേരളത്തിൽ പുതുവത്സരാഘോഷത്തിന് വ്യാജ വാറ്റും കഞ്ചാവും വിതരണം ചെയ്ത് പണമുണ്ടാക്കാനുള്ള ലിജു ഉമ്മന്റെയും, സുഹൃത്ത് നിമ്മിയുടെയും സർവ്വ വിധ പദ്ധതികളും പോലീസിന്റെ ഒരൊറ്റ റെയ്‌ഡിൽ ഫിനിഷായി. വ്യാജ വാറ്റു വിതരണം, കഞ്ചാവ് വിതരണം,നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവയിലൂടെ സുഹൃത്ത് ലിജു ഉമ്മനുമൊത്ത് കൂട്ട് ബിസിനസ് നടത്തി വന്നിരുന്ന കായംകുളം ചേരാവള്ളി തയ്യിൽ തെക്കേതിൽ നിമ്മി(32) പിടിയിലുമായി.
തഴക്കരയിൽ ഇവർ വാടകക്ക് താമസിച്ച് വന്ന നിമ്മിയുടെ വീട്ടിൽ നിന്നും, കാറിൽ നിന്നുമായി 29 കിലോ കഞ്ചാവ് ആണ് പോലീസ് നടത്തിയ റെയ്‌ഡിൽ പിടിച്ചത്. ജില്ലാ ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഇവർ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നും മുറ്റത്തുണ്ടായിരുന്ന സ്‌കോഡ കാറിൽ നിന്നുമായി 29 കിലോ കഞ്ചാവ്, 3 പ്ലാസ്റ്റിക് കുപ്പികളിലായി നാലര ലിറ്റർ ചാരായം, 2 കന്നാസുകളിലായി 30 ലിറ്റർ കോട, വിവിധ സഞ്ചികളിലായി 1785 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ, വീടിന്റെ അടുക്കളയിൽ നിന്ന് വാറ്റുപകരണങ്ങൾ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. പുതുവത്സരാഘോഷങ്ങൾ ലക്ഷ്യമിട്ട് വില്പനയ്ക്കായി കരുതിവച്ചിരുന്ന ലഹരി വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി സാബുവിന് ലഭിച്ച ഒരു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ നർക്കോട്ടിക്ക് ഡിവൈ.എസ്.പി ബിനുകുമാറിന്റെയും ചെങ്ങന്നൂർ ഡിവൈ.എസ്.പി പി.എ.ബേബിയുടെയും നിർദ്ദേശാനുസരണം സ്‌പെഷൽ സ്‌ക്വാഡാണ് റെയ്ഡ് വീട് റെയ്ഡ് ചെയ്യുന്നത്. സംഭവത്തിൽ ലിജു ഉമ്മൻ ഒന്നാം പ്രതിയായും,നിമ്മി രണ്ടാം പ്രതിയായും ആണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
ലിജു ഉമ്മന്റെ നേതൃത്വത്തിൽ കഞ്ചാവും മറ്റും വീട്ടിൽ ശേഖരിച്ച് വെക്കുകയും, ആവശ്യാനുസരണം വിവിധ സ്ഥലങ്ങളിൽ നിമ്മി വിതരണം ചെയ്യുകയുമായിരുന്നു പതിവ്. ലഹരി വസ്തുക്കൾ കടത്താൻ ഉപയോഗിച്ചിരുന്ന, ലിജു ഉമ്മന്റെ ആഡംബര കാറും നിമ്മിയുടെ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിമ്മിയെ കൂടി യാത്രകളിൽ കൂട്ടിയാണ് ലിജു ലഹരി ഉത്പന്നങ്ങളും മദ്യവും വിതരണം ചെയ്തിരുന്നത്. പൊലീസ് പരിശോധനയിൽ നിന്നു ലിജു രക്ഷപെട്ടു വന്നിരുന്നതും ഇതുവരെ ഇങ്ങനെയായിരുന്നു. നിമ്മിയുടെ ഭർത്താവ് കായംകുളം സ്വദേശി സേതു എന്ന വിനോദ് നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. ലിജു ഉമ്മനുമായി നിമ്മി സൗഹൃദം തുടങ്ങിയ ശേഷം ലിജുവാണ് നിമ്മിയെ മാവേലിക്കരയിൽ വീട് വാടകക്കെടുത്ത് താമസിപ്പിച്ച് വന്നിരുന്നത്. പൊലീസ് റെയ്ഡിനെത്തുമ്പോൾ നിമ്മിയുടെ 8 വയസുള്ള മകനും 4 വയസുള്ള മകളും വീട്ടിലുണ്ടായിരുന്നു. ഇവരെ നിമ്മിയുടെ ബന്ധുവിന് പൊലീസ് കൈമാറിയ ശേഷം നിമ്മിയെ കസ്റ്റഡിയിൽ എടുക്കുകയാണ് ഉണ്ടായത്. മാന്നാർ സി.ഐ എസ്.ന്യൂമാൻ, മാവേലിക്കര എസ്.ഐ എബി പി.മാത്യു, എസ്.ഐ കെ.കെ.പ്രസാദ്, ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐമാരായ വൈ.ഇല്യാസ്, സന്തോഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിനു വർഗീസ്, പ്രതാപചന്ദ്ര മേനോൻ, എം.പ്രസന്നകുമാരി, സിവിൽ പൊലീസ് ഓഫീസർമാരായ ഹരികൃഷ്ണൻ, മനു, മുഹമ്മദ് ഷാഫി, ഗിരീഷ് ലാൽ, ശ്രീകുമാർ, ജി.ഗോപകുമാർ എന്നിവരാണ് പോലീസ് റെയ്ഡിൽ പങ്കെടുത്തത്.