കുഞ്ഞാലി കുട്ടിയുടെ പൂതി നടക്കാതെ പോകുമോ, കോൺഗ്രസ് നിലപാട് അറിയിച്ചു, എം പി മാർ രാജിവെച്ച് മത്സരിക്കേണ്ട

ന്യൂഡൽഹി/ എം പി സ്ഥാനം രാജി വെച്ച് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാനും അടുത്ത നിയമ സഭ തെരെഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഇറങ്ങാനുമുള്ള ലീഗ് നേതാവ് പി കെ കുഞ്ഞാലി കുട്ടിയുടെ പൂതി നടക്കാതെ പോയേക്കും. കേരളത്തിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ രാജിവച്ച് മത്സരരംഗത്തിറങ്ങുന്നതിനോടു യോജിപ്പില്ലെന്നു കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് പരസ്യമായി വ്യക്തമാക്കിയതോടെയാണ് പി കെ കുഞ്ഞാലി കുട്ടിയുടെയുടെയും മറ്റു ചില കോൺഗ്രസ് എം പി മാരുടെയും രാഷ്ട്രീയ സ്വപ്‌നങ്ങൾ ആസ്ഥാനത്തായിരിക്കുന്നത്. എംപിമാർ രാജിവച്ച് മത്സരരംഗത്തിറങ്ങുന്നതിനോടു യോജിപ്പില്ലാത്ത നിലപാട് കോൺഗ്രസ് തീരുമാനിച്ചാൽ യു ഡി എഫ് ഘടക കക്ഷികളുടെ കാര്യത്തിലും ഇത് നടപ്പാക്കാൻ പാർട്ടി ശ്രമിക്കും. ജയസാധ്യത കണക്കിലെടുത്ത് ഏതാനും എംപിമാരെ നിയമ സഭ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്ന ആവശ്യം നിലവിൽ പരിഗണനയിലില്ലെന്നും, കെപിസിസി നേതൃത്വവും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ഹൈക്കമാൻഡ് നിലപാട് അറിയിച്ചിരിക്കുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 52 സീറ്റ് മാത്രം നേടിയ കോൺഗ്രസിന് എംപിമാരെ തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അയയ്ക്കാനാവാത്ത സ്ഥിതിയാണെന്നു പറയുന്ന ഹൈക്കമാൻഡ്, കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും പാർട്ടി സമാന നിലപാട് സ്വീകരിക്കാനാണ് ഇരിക്കുന്നത്. ഈ സാഹചര്യത്തിൽ യു ഡി എഫിലെ പ്രധാന ഘടക കക്ഷിയായ ലീഗിൽ നിന്ന് കുഞ്ഞാലിക്കുട്ടിക്ക് മാത്രം കോൺഗ്രസ് നിലപാടിൽ മാറ്റം വരുത്തുമോ എന്ന കാര്യം കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു.
ഏതെങ്കിലും മണ്ഡലത്തിൽ ജയസാധ്യതയുള്ള സ്ഥാനാർഥിയെ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ, സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടാൽ മാത്രം എംപിമാരെ മത്സരിപ്പിക്കുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നു ഹൈക്കമാൻഡ് സൂചന നൽകിയിട്ടുണ്ട്. എന്നാൽ അത്തരമൊരു സാഹചര്യം പരമാവധി ഒഴിവാക്കാൻ ശ്രമിക്കണമെന്ന സന്ദേശമാണ് ഹൈക്കമാൻഡ് സംസ്ഥാന ഘടകങ്ങൾക്ക് നൽകുന്നത്.
ഒരാൾക്ക് മാത്ര ഇളവ് നൽകിയാൽ സമാന ആവശ്യവുമായി കൂടുതൽ പേർ രംഗത്തുവ രാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് ഇക്കാര്യത്തിൽ ഹൈക്കമാൻഡ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കെപിസിസി നേതൃത്വവുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയും ഇക്കാര്യം വ്യക്തമാക്കാനിരിക്കുകയാണ്. തങ്ങളുടെ മണ്ഡലത്തിലുൾപ്പെട്ട ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാർഥിയാക്കാവുന്ന 2 പേരുകൾ വീതം നൽകാൻ എംപിമാരോട് ആവശ്യപ്പെടും. ഗ്രൂപ്പ് താൽപര്യങ്ങൾ മാറ്റിവച്ച് ജയസാധ്യതക്ക് മാത്രം മുൻതൂക്കം നൽകണമെന്ന നിർദേശവും നൽകുന്നുണ്ട്. കെപിസിസി നേതൃത്വം നൽകുന്ന സ്ഥാനാർഥി പട്ടികയ്ക്കൊപ്പം എംപിമാർ കൈമാറുന്ന പേരുകളും ഹൈക്കമാൻഡ് പരിശോധിച്ച ശേഷമായിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിക്കുക.