കടയ്ക്കാവൂരിലെ പീഡനം,മകനെ ഉപയോഗിച്ച് കളളക്കേസ് നൽകിയിട്ടില്ല.

തിരുവനന്തപുരം / കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് കുട്ടിയുടെ പിതാവിന്റെ വെളിപ്പെടുത്തൽ. ഒരു മലയാളം ചാനലിലോടാണ് ഇരയുടെ പിതാവിന്റെ പ്രതികരണം ഉണ്ടായത്. ഞാൻ മകനെ ഉപയോഗിച്ച് കളളക്കേസ് നൽകിയിട്ടില്ല. പോക്സോ കേസ് മറച്ച് വെച്ചിരുന്നെങ്കിൽ ഞങ്ങൾക്കെതിരെ കേസെടുക്കുമായിരുന്നു. അപവാദ പ്രചരണങ്ങൾ വിഷമിപ്പിച്ചു. ഇത് നിയമപരമായി തന്നെ നേരിടും.
മകൻ കഴിഞ്ഞ 2 വർഷം ലൈംഗിക പീഡനത്തിനിരയായി. പോലീസിൽ പരാതി നൽകിയ ശേഷം സി ഡബ്ലിയു സിയിൽ പത്ത് ദിവസം കുട്ടിയെ കൗൺസിലിംഗ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് കേസെടുത്തതെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞിട്ടുണ്ട്. അമ്മക്കെതിരെയുള്ള പരാതികളിൽ ഉറച്ച് നിൽക്കുന്നുവെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഇരയായ കുട്ടിയുടെ മൂത്ത സഹോദരനും ന്യൂസ് ചാനലിനോട് പറഞ്ഞിട്ടുണ്ട്.
കേസിൽ ഐജിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ അന്വേഷണം ആരംഭിക്കുകയാണ്. ദക്ഷിണമേഖല ഐ ജി ഹർഷിത അട്ടല്ലൂരിയാണ് അന്വേഷണം നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട ഫയലുകളും, കുട്ടിയുടെ രഹസ്യമൊഴിയും, മെഡിക്കൽ റിപ്പോർട്ടുകളുമടക്കം ഐജി പരിശോധിക്കുന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് ഐ ജി വിവരങ്ങള്‍ ശേഖരിക്കും. വേണ്ടി വന്നാൽ ഇരയുടെ മൊഴി വീണ്ടും എടുക്കുന്നതാണ്.