ചാരിറ്റി വഴി കുഴൽ പണതട്ടിപ്പ്, ഭീക്ഷണി,ഫിറോസ് കുന്നംപറമ്പില്‍,സാജന്‍ കേച്ചേരി,സലാം, ഷാഹിദ്, എന്നിവരുടെ പേരിൽ പോലീസ് കേസ് എടുത്തു.

അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന കണ്ണൂർ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണത്തിനു വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ച കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയിലാണ് ചേരാനല്ലൂര്‍ പൊലീസ് പ്രമുഖ ചാരിറ്റി പ്രവർത്തകനായി അറിയപ്പെടുന്ന ഫിറോസ് കുന്നം പറമ്പിലിനെതിരെ കേസ് എടുത്തത്. ഫിറോസ് കുന്നംപറമ്പിലിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സാജന്‍ കേച്ചേരി, സഹായികള്‍ ആയ സലാം, ഷാഹിദ് എന്നീ നാലു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇത്തരം പരാതികളുടെ പേരിൽ നേരത്തെ ഉയർന്ന വാദങ്ങളെ തുടർന്ന് ഏറെനാളായി ഈ രംഗത്തുനിന്ന് മാറി നിന്നിരുന്ന ഫിറോസ് വീണ്ടും മടങ്ങിവരുകയായിരുന്നു.
യുവതിയെ ഭീഷണിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ചേരാനല്ലൂര്‍ പൊലീസ് പറഞ്ഞിട്ടുണ്ട്. ജൂണ്‍ 24-നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്സ്ബുക്കില്‍ ലൈവില്‍ വരുന്നത്. വര്‍ഷയ്ക്ക് സഹായവുമായി സാജന്‍ കേച്ചേരി പിന്നീട് രംഗത്ത് എത്തുകയായിരുന്നു. സമൂഹമാധ്യമങ്ങൾ വഴി ചികിത്സാ സഹായ അഭ്യർഥന നടത്തിയതിനു പിന്നാലെ ഒരു കോടി രൂപയിലേറെ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തുകയായിരുന്നു. സംഭവത്തിനു പിന്നിൽ നിയമവിരുദ്ധ പണം ഇടപാടു സംഘങ്ങൾ ഉണ്ടെന്നാണ് പോലീസ് ബലമായി സംശയിക്കുന്നത്. ഒരു ചാരിറ്റി സ്ഥാപനം 60 ലക്ഷവും മറ്റു ചിലർ അഞ്ചു ലക്ഷം വീതവും ഡെപ്പോസിറ്റ് ചെയ്യുകയായിരുന്നു. ചികിത്സാ ആവശ്യത്തിനുള്ളതു കിഴിച്ചുള്ള തുക യുവതിയിൽ നിന്നു തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ സുരക്ഷിത മാർഗം എന്ന നിലയിൽ കുഴൽപ്പണം വർഷയുടെ അക്കൗണ്ടിലേക്കയച്ചതായിട്ടാണ് പോലീസിന്റെ സംശയം.
വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് വര്‍ഷയോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. ഇതിന് പെണ്‍കുട്ടി സമ്മതിക്കാതായതോടെ നിരന്തരം ഭീഷണി മുഴക്കുകയും പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുകയും ചെയ്തു. പണമാവശ്യപ്പെട്ട് ഭീഷണിപ്പെടു ത്തിയെന്ന ആരോപണം വന്നതിന് പിറകെ വര്‍ഷയ്ക്ക് പിന്തുണയുമായി രംഗത്ത് വന്ന ഫിറോസ് കുന്നംപറമ്പില്‍,വര്‍ഷയെ ഇനി കുറ്റപ്പെടുത്തരുത്, അവളും നമ്മുടെ കുഞ്ഞുപെങ്ങളല്ലേയെന്ന കുറിപ്പോടെയാണ് വര്‍ഷയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു. എന്നാല്‍ സഹായിച്ചവര്‍ തന്നെ പണമാവശ്യപ്പെട്ട്ഭീഷണിപ്പെടുത്തുന്നുവെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വര്‍ഷ നിറമിഴികളോടെ വെളിപ്പെടുത്തിയിരുന്നു. ഒരുപാട് പേര്‍ വർഷയെ വിളിച്ച് ഭീഷണിപ്പെടുത്തുകയും, രക്ഷകന്‍റെ രൂപത്തില്‍ വന്നയാള്‍ കാലന്‍റെ രൂപത്തിൽ ആക്രമിക്കാൻ മുതിരുകയുമായിരുന്നു.