പൊലീസ് ചമഞ്ഞ് 80 ലക്ഷം റെയ്‌ഡിൽ പിടിച്ചു, പോലീസ് അഞ്ചു പേരെയും വളഞ്ഞു പിടിച്ചു.

തിരുവനന്തപുരം/ പൊലീസ് ചമഞ്ഞ് ജുവലറി ജീവനക്കാരുടെ കയ്യിൽ നിന്ന് 80 ലക്ഷം തട്ടിയെടുത്ത അഞ്ച് അംഗ സംഘത്തെ പോലീസ് വല വിരിച്ച് പിടികൂടി. തക്കലയിൽ ആണ് സംഭവം. നെയ്യാറ്റിൻകര കൃഷ്ണൻ കോവിൽ ജംഷനിൽ കേരള ഫാഷൻ ജ്വല്ലറി നടത്തി വരുന്ന സമ്പത്ത് കടയിലെ ജീവനക്കാരുടെ കൈവശം ഒന്നര കിലോ സ്വർണം നൽകി തിരുനെൽവേലി സ്വദേശിക്ക് കൈമാറി പണം വാങ്ങി വരാൻ ഏൽപ്പിക്കുകയായിരുന്നു. ശ്രീജിത്ത്, അമർ, എന്നീ ജീവനക്കാരെയും ഗോപകുമാർ എന്ന ഡ്രൈവറെയുമാണ് ഇതിനായി നിയോഗിച്ചിരുന്നത്. അവർ ഒന്നരകിലോ സ്വർണവുമായി ഉച്ചക്ക് നാഗർകോവിലിൽ എത്തി തിരുനെൽവേലി സ്വദേശിക്ക് സ്വർണം കൈമാറിയ ശേഷം 76,40,000 രൂപയുമായി കാറിൽ മടങ്ങുകയായിരുന്നു. ഇവരുടെ വാഹനം കുമാരകോവിൽ ജംഗ്ഷനിൽ പൊലീസ് വേഷത്തിൽ നിന്നവർ തടയുകയും, ഹവാല പണം കൊണ്ട് പോകുന്നതായി വിവരം ലഭിച്ചതായി അറിയിക്കുകയുമായിരുന്നു.
കാറിൽ പരിശോധന നടത്തിയ കൊള്ള സംഘം പണം കൈക്കലാക്കിയ ശേഷം തക്കല പൊലീസ് സ്റ്റേഷനിൽ എത്താൻ അറിയിച്ച് അവിടെ നിന്നും പോയി. ജുവല്ലറി ജീവനക്കാർ തക്കല സ്റ്റേഷനിലെത്തിയപ്പോഴാണ് പണം കൊണ്ടുപോയത് പോലീസ് അല്ല മോഷണ സംഘമാണെന്ന് തിരിച്ചറിയുന്നത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണൻ തക്കല ട്രെയിനിംഗ് എ. എസ്. പി സായി പ്രണിത്തിന്റെ നേതൃത്വത്തിൽ മൂന്ന് സ്പെഷ്യൽ ടീമുകളായി ഉടനടി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഖ്യസൂത്രക്കാരൻ ഡ്രൈവർ ഉൾപ്പെടെ അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
തൊഴുകൽ, മാവർത്തല സ്വദേശി ഷണ്മുഖം നായരുടെ മകൻ ഗോപകുമാർ (37), ആനാവൂർ പാരക്കോണം സ്വദേശി കൃഷ്ണ കുമാറിന്റെ മകൻ സുരേഷ് കുമാർ (34), പെരുങ്കടവിള, രാഹുൽ ഭവൻ സ്വദേശി വിജയകുമാരൻ നായരുടെ മകൻ രാജേഷ് കുമാർ (41), കീഴാവൂർ സ്വദേശി സദാശിവന്റെ മകൻ സജിൻ കുമാർ (37), തൊഴുക്കൽ, മാവർ തല സ്വദേശി രാജന്റെ മകൻ അഖിൽ (29) എന്നിവരാണ് അറസ്റ്റിലായവർ. പ്രതികളിൽ നിന്ന് 76,03,000 രൂപയും പോലീസ് കണ്ടെടുക്കുകയുണ്ടായി.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.