മിഷിനറീസ് ഓഫ് ചാരിറ്റി സഭാഅംഗം സിസ്റ്റർ നിക്കോൾ നിര്യാതയായി.

മദർ തെരേസയുടെ പാത പിൻതുടർന്ന് അശരണർക്കും, അഗതികൾക്കുമായി സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച് ജീവിച്ച മിഷിനറീസ് ഓഫ് ചാരിറ്റി സഭാഅംഗം സിസ്റ്റർ നിക്കോൾ 61 ,റാഞ്ചിയിൽ നിര്യാതയായി. കഴിഞ്ഞ 36 വർഷക്കാലം കൽക്കത്ത കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സിസ്റ്റർ നിക്കോൾ ഏറെക്കാലം മദർ തെരേസയോടൊപ്പം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൽക്കത്ത റീജിയണൽ സുപ്പീരിയർ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള സിസ്റ്റർ നിക്കോൾ മിഷിനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപക കൂടിയായ വിശുദ്ധ മദർ തെരേസയുടെ വിശുദ്ധ പദവിയിലേക്കുള്ള യാത്രയിൽ കൂടെനിന്നു പ്രവർത്തിച്ചിരുന്നു.

തിരുവനന്തപുരം അതിരൂപതയിലെ കൊച്ചുതുറ ഇടവകയിൽ നിന്നുള്ള ആദ്യ സമർപ്പിത കൂടിയായ സിസ്റ്റർ നിക്കോൾ 2020 ജനുവരിയിൽ പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷം പൂവാർ കൊച്ചുതുറയിൽ എത്തിയിരുന്നു. അപ്പോൾ മദർ തെരേസയുടെ നാമധേയത്തിലുള്ള നെയ്യാറ്റിൻകര രൂപതയിലെ മേലാരിയോട് വിശുദ്ധ മദർ തെരേസ ദേവാലയവും സന്ദർശിച്ചിരുന്നു. ഫെബ്രുവരിയിൽ ആണ് ജാർഖണ്ഡ് റീജിയന്റെ സുപ്പീരിയർ ആയി നിയമിതയാവുന്നത്. അഗതികൾക്കായുള്ള സേവനത്തിനിടെ കടുത്ത ന്യുമോണിയ ബാധിച്ചു തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു.
കന്യസ്ത്രിയായി സേവനം തുടങ്ങിയ അന്നുമുതൽ നിരവധി കുഞ്ഞുങ്ങൾക്കാണ് സിസ്റ്റർ നീക്കോൾ അമ്മയായി മാറിയത്. നിരവധി അശരണർക്ക് താങ്ങും തണലുമായിരുന്നു സിസ്റ്റർ നീക്കോൾ.

1959 ൽ ജനിച്ച സിസ്റ്റർ നിക്കോൾ പൂവാർ ഹൈസ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. 1977 ൽ മിഷിനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിൽ ചേർന്നു. 1981 ൽ വ്രദവാഗ്ദാനം നടത്തി. പൂവാർ ജയശീലി വിലാസം ബംഗ്ലാവിൽ പരേതനായ എ പി ജോസഫിന്റെയും, ഫോലോമിനയുടെയും മകളായി ജനിച്ച സിസ്റ്റർ നിക്കോളിന് മരിയ ഗ്ലോറി, പരേതരായ സ്റ്റെല്ല, സേവ്യർ , ജെനോബി,തുടങ്ങിയവരാണ് സഹോദരങ്ങൾ.