മോദി സർക്കാരിന്റെ സത്യങ്ങൾ ബിനീഷിന്റെ വിലങ്ങുകളിൽ പതിഞ്ഞു കിടക്കുമെന്ന് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.നമ്മുടെ സർക്കാരിലും രാഷ്ട്രീയ പാർട്ടികളിലും നുഴഞ്ഞു കയറിയിരിക്കുന്ന കള്ളപ്പണക്കാരെയും തീവ്രവാദികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടത്തുന്ന ഇടപെടലുകളുടെ സത്യസന്ധത കൂടിയാണ് ഇതുവഴി തെളിയിക്കപ്പെടുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ സത്യങ്ങൾ ബിനീഷ് കോടിയേരിയെ പോലുള്ളവരുടെ വിലങ്ങുകളിൽ പതിഞ്ഞു കിടക്കും എന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ശോഭ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നോട്ട് നിരോധനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ കള്ളപ്പണം പിടിച്ചെടുക്കുകയും, അത് വഴി തീവ്രവാദ ഫണ്ടിങ്ങിനും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും തടയിടുകയുമായിരുന്നു. തീവ്രവാദവും കള്ളപ്പണവും രാജ്യത്തിന്റെ അഖണ്ഡതയെയും സമ്ബത് വ്യവസ്ഥയെയും തകർക്കുന്ന ശക്തിയാണ് എന്ന കൃത്യമായ ബോധ്യമുള്ള സർക്കാരാണ് കേന്ദ്രത്തിലുള്ളത്. എന്ന് മുതലാണോ കേന്ദ്ര സർക്കാർ കള്ളപ്പണക്കാർക്ക് എതിരെ പ്രവർത്തിക്കാൻ ആരംഭിച്ചത് അന്ന് മുതലാണ് ഈ സർക്കാരിന് നേരെ കുപ്രചരണങ്ങളുടെ മലവെള്ളപ്പാച്ചിൽ അഴിച്ചുവിടാൻ ഇടതുപക്ഷവും കോൺഗ്രസ്സും ശ്രമിച്ചത്.
ഇന്നിപ്പോൾ രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ അധികാരത്തിലിരിക്കുന്ന അവസാനത്തെ സംസ്ഥാനമായ കേരളത്തിലെ പാർട്ടി സെക്രട്ടറിയുടെ മകനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നു. കുറ്റം മറ്റൊന്നുമല്ല, കള്ളപ്പണവുമായി ബന്ധപ്പെട്ട കേസ് തന്നെ. പാർട്ടി സെക്രട്ടറിയുടെ മകൻ സ്വതന്ത്ര വ്യക്തിയാണ് എന്നതാണ് സിപിഎമ്മിന്റെ വാദം. എന്നാൽ പാർട്ടിക്ക് വേണ്ടിയോ, പാർട്ടിയോ, പാർട്ടിയുടെ സർക്കാരോ, സർക്കാരിനോ വേണ്ടിയാണ് ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതെങ്കിൽ അതേത് സ്വതന്ത്ര വ്യക്തിയായിക്കൊള്ളട്ടെ, ധാർമ്മീകവും നിയമപരവുമായി കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ ആകില്ല.
നമ്മുടെ സർക്കാരിലും രാഷ്ട്രീയ പാർട്ടികളിലും നുഴഞ്ഞു കയറിയിരിക്കുന്ന കള്ളപ്പണക്കാരെയും തീവ്രവാദികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടത്തുന്ന ഇടപെടലുകളുടെ സത്യസന്ധത കൂടിയാണ് ഇതുവഴി തെളിയിക്കപ്പെടുന്നത്. കാലാതീതമായി വർത്തിക്കുന്ന മൂല്യത്തെ സത്യമെന്ന് വിളിക്കും എന്ന് പരമേശ്വരൻ ജി പറഞ്ഞത് ഓർത്തെടുക്കുകയാണ്. നരേന്ദ്ര മോദി സർക്കാരിന്റെ സത്യങ്ങൾ ബിനീഷ് കോടിയേരിയെ പോലുള്ളവരുടെ വിലങ്ങുകളിൽ പതിഞ്ഞു കിടക്കും എന്ന് എനിക്കുറപ്പാണ്…