

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് ഉന്നത സിപിഎം നേതാക്കളുമായി ബന്ധമുണ്ടെന്നും, സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷ് ലോക കേരള സഭയുടെ നടത്തിപ്പിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സ്പീക്കർ പി ശ്രീരാമകൃഷ്ണമായുള്ള ബന്ധത്തിലൂടെയാണ് ലോകകേരള സഭയുടെ നിയന്ത്രണം സ്വപ്നയിലെത്തുന്നതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറയുകയുണ്ടായി. തിരുവനന്തപുരത്ത് സ്വപ്നയുടെ വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് ശ്രീരാമകൃഷ്ണനായിരുന്നു. പ്രവാസി വ്യവസായികളെ ക്ഷണിക്കുന്നതിലും വ്യവസായികളും സിപിഎമ്മും സർക്കാറും തമ്മിലുള്ള ബന്ധം ശക്തമാക്കാനും സ്വപ്ന ശ്രമിച്ചു. സർക്കാരിലെ പ്രമുഖരുമായും ചില എംഎൽഎമാരുമായും ഇവർക്ക് ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണ്. 2017 മുതൽ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാം. 2017 സെപ്തംബർ 27 ന് ഷാർജ ഷെയ്ഖ് കേരളം ആദരിച്ചപ്പോൾ അതിന്റെ ചുമതല സ്വപ്ന സുരേഷിനായിരുന്നു. ശിവശങ്കറിനെ മാറ്റിയതോടെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സ്വർണക്കടത്ത് ഇടപാടിലുള്ള പങ്ക് വ്യക്തമായെന്നും ബിജെപി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വർണ്ണക്കടത്തിന് ബന്ധം ഉണ്ടെന്ന് വ്യക്തമായതിനാലാണ് ബി.ജെ.പി ആരോപണമുന്നയിച്ചത്. മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് ബന്ധങ്ങൾ പുറത്തറിയുമെന്ന ഭയത്തിലാണോ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റാതിരുന്നതെന്ന് വ്യക്തമാക്കണം. ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റാത്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ വ്യക്തി താൽപര്യമാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് ഉന്നത സിപിഎം നേതാക്കളുമായി ബന്ധമുണ്ടെന്നു പറഞ്ഞ സുരേന്ദ്രൻ, കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നും പറഞ്ഞിട്ടുണ്ട്.സോളാർ കേസിൽ ഉമ്മൻ ചാണ്ടി പറഞ്ഞത് പോലെ മുഖ്യമന്ത്രിയും പറയുന്നു. സ്വപ്ന സുരേഷ് ഐടി വകുപ്പിലെ ഉന്നത സ്ഥാനത്ത് വന്നത് തനിക്ക് അറിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. സോളാർ കേസിൽ സരിത എസ് നായരെ അറിയില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതുപോലെത്തന്നെയാണിത്. കെ സുരേന്ദ്രൻ പറഞ്ഞു.
Post Your Comments