BusinessLatest NewsNationalNews

ചാര്‍ജ് വര്‍ധനയിലൂടെ കോടികള്‍ കൊയ്യാന്‍ ടെലികോം കമ്പനികള്‍

കൊച്ചി: ഇന്ത്യയില്‍ ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധന ഏര്‍പ്പെടുത്തുന്നത് കോടികള്‍ കൊയ്യാന്‍. ഉപഭോക്താവിനെ നിര്‍ബന്ധപൂര്‍വം വര്‍ഷത്തില്‍ 17 തവണ റീചാര്‍ജ് ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയാണ് ഇപ്പോള്‍ ടെലികോം കമ്പനികള്‍ ചെയ്യുന്നത്. നല്ലൊരു ശതമാനം പ്രീപെയ്ഡ് ഉപഭോക്താക്കളും ഇനി 21 ദിവസത്തിലൊരിക്കല്‍ റീചാര്‍ജ് ചെയ്യണമെന്നതാണ് ഇതില്‍ പ്രധാനം.

ഉയര്‍ന്ന പ്ലാനുകളില്‍ നിരക്ക് കൂടുന്നതിനൊപ്പം ഡാറ്റ കുറയുകയും ചെയ്യുന്നുണ്ട്. രാജ്യത്ത് പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളെക്കാളും അധികമാണ് പ്രീപെയ്ഡ് ഉപഭോക്താക്കളുടെ എണ്ണം. മൊബൈല്‍ സേവനദാതാക്കള്‍ പ്രീപെയ്ഡ് സേവനം ആദ്യമായി അവതരിപ്പിച്ചപ്പോള്‍ 30 ദിവസമായിരുന്നു ഓരോ പ്ലാനിന്റെയും കാലാവധിയുണ്ടായിരുന്നത്. പിന്നീട് ഓരോ പ്ലാനിന്റെയും കാലാവധി 30 ല്‍ നിന്ന് 28 ദിവസമാക്കി. ഇതുവരെ 12 മാസത്തിനിടെ 13 തവണ ഉപഭോക്താവിന് പ്ലാന്‍ റീചാര്‍ജ് ചെയ്യേണ്ടി വന്നു.

ഇതിലൂടെ ഒരു മാസത്തെ പണം ടെലികോം കമ്പനിക്ക് അധികമായി കിട്ടി. പുതിയ നിരക്ക് വര്‍ധനയോടെ റീചാര്‍ജ് 21 ദിവസത്തിലേക്ക് കുറയ്ക്കുകയാണ് ടെലികോം കമ്പനികള്‍ ചെയ്യുന്നത്. അതായത് ഇനി മൊബൈല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ 12 മാസത്തിനിടെ 17 തവണ റീചാര്‍ജ് ചെയ്യേണ്ടി വരും. ഇതിന് പുറമെ ഉയര്‍ന്ന പ്ലാനുകളില്‍ നല്‍കിയിരുന്ന ഡബിള്‍ ഡാറ്റ ഓഫറും കമ്പനികള്‍ റദ്ദാക്കി. ഡബിള്‍ ഡാറ്റ പ്ലാനുകളില്‍ നാല് ജിബി ഡാറ്റ നല്‍കിയിരുന്നു. നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ ഓഫര്‍ പിന്‍വലിച്ച് രണ്ട് ജിബി ഡാറ്റയാക്കി ചുരുക്കി.

നേരത്തെ നിശ്ചിത തുകയ്ക്ക് റീചാര്‍ജ് ചെയ്താല്‍ സിം വാലിഡിറ്റി കൂടെ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴതില്ല. ചില സേവനദാതാക്കള്‍ക്ക് വാലിഡിറ്റിക്കായി മറ്റൊരു റീചാര്‍ജ് കൂടി ചെയ്യേണ്ട സ്ഥിതിയാണ്. ഡാറ്റയ്ക്ക് ഒരു പ്ലാന്‍, കോള്‍ വിളിക്കാന്‍ മറ്റൊരു പ്ലാന്‍ എന്നിങ്ങനെയും വേണം. എല്ലാം കൂടി ചേര്‍ത്തുള്ള പ്ലാനുകള്‍ ചെയ്താല്‍ ഉപഭോക്താവിന്റെ ആവശ്യത്തിനുള്ള ഡാറ്റയും കോള്‍ സമയവും ലഭിക്കുകയുമില്ല. എന്തായാലും ഒരു താരിഫ് വര്‍ധനയിലൂടെ തങ്ങളുടെ നഷ്ടം നികത്താനുള്ള ടെലികോം കമ്പനികളുടെ നീക്കം അധികം ഉപഭോക്താക്കളും അറിയാതെ പോവുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button