ബി ജെ പിയുടെ വളർച്ച കോൺഗ്രസിന്റെ വീഴ്‌ച,കെ സുധാകരൻ.

കണ്ണൂർ / തിരുവനന്തപുരത്തെ ബി ജെ പിയുടെ വളർച്ച കോൺഗ്രസിന്റെ വലിയ വീഴ്‌ചയാണെന്ന് കോൺഗ്രസ് നേതാവും കണ്ണൂർ എം പിയുമായ കെ സുധാകരൻ. ആജ്ഞശക്തിയുളള നേതൃത്വത്തിന്റെ അഭാവമാണ് കെ പി സി സിക്കുള്ളത്. ശുപാർശയ്‌ക്കും വ്യക്തിതാത്പര്യങ്ങൾക്കും അതീതമായ നേതൃനിരയാണ് പാർട്ടിക്ക് വേണ്ടത്. സംസ്ഥാനത്തെ നേതാക്കൾക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോൺഗ്രസുകാർ ബി ജെ പിയിലേക്ക് പോകുന്നത്. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലയിൽ കോൺഗ്രസ് പിന്നിലായതിൽ ആത്മപരിശോധന വേണം. കെ സുധാകരൻ പറഞ്ഞു.
ജോസ് കെ മാണി ഗ്രൂപ്പ് മുന്നണി വിട്ടത് ദുരന്തമായി. മാണി കോൺഗ്രസിനെ പുറത്താക്കിയത് മദ്ധ്യകേരളത്തിൽ വലിയ ദുരന്തമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജോസ് കെ മാണിക്കൊപ്പമാണ് വലിയ വിഭാഗം അണികളെന്ന് തെളിഞ്ഞിരിക്കുന്നു. അവരെ പുറത്താക്കരുതെന്നാ യിരുന്നു അന്നും ഇന്നും എനിക്കുണ്ടായിരുന്ന നിലപാട്. കഴിയുമെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് മാണി വിഭാഗത്തെ മുന്നണിയിൽ തിരികെയെത്തിക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
പാർട്ടിയിലും മുന്നണിയിലും ഉള്ള അനൈക്യം ആണ് തിരിച്ചടിയായിരിക്കുന്നത്. കല്ലാമലയിൽ അപമാനിക്കപ്പെട്ടുവെന്ന തോന്നൽ ആർ എം പിക്കുണ്ടായതും തിരിച്ചടി തന്നെ. വെൽഫെയർ പാർട്ടിയുമായുളള ബന്ധം ഗുണം ചെയ്‌തു. അവരോട് പാർട്ടിക്ക് നന്ദിയുണ്ട്. പാർട്ടിയിൽ ചർച്ച ചെയ്യാതെ മുല്ലപ്പളളി പറയുന്ന അഭിപ്രായങ്ങൾ കോൺഗ്രസിന്റെതല്ലെന്നും കെ സുധാകരൻ പറയുകയുണ്ടായി. കെ പി സി സി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം ഉണ്ടാവണം. അഴിച്ചുപണിക്ക് ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെടുകയാണ് വേണ്ടത്. ഡൽഹിയിൽ പോയി രാഹുൽ ഗാന്ധിയെ ഈ വിഷയങ്ങൾ ധരിപ്പിക്കും. നേതാക്കൾ ജില്ല സംരക്ഷിക്കണം. ഇത്തവണ താൻ മറ്റിടങ്ങളിൽ പോകാത്തത് സ്വന്തം ജില്ല സംരക്ഷിക്കാനായാണ്. സ്വന്തം ജില്ലയിൽ റിസൽറ്റ് ഉണ്ടാക്കാത്ത നേതാവിന് കേരള രാഷ്ട്രീയത്തിൽ പ്രസക്തിയി ല്ലെന്നും സുധാകരൻ ഓർമ്മപ്പെടുത്തി.