CovidEditor's ChoiceGulfKerala NewsLatest NewsLocal NewsNationalNews

ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ അടച്ചു,പ്രവാസികള്‍ കഷ്ടത്തിലായി.

റിയാദ്: അതിവേഗം പടരുന്ന വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയ സാഹചര്യത്തിൽ ഗള്‍ഫ് രാജ്യങ്ങള്‍ അതിര്‍ത്തികളടച്ചു. സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് നിലവില്‍ അതിര്‍ത്തികൾ അടച്ചത്. ഇത് മൂലം നാട്ടിലേക്ക് മടങ്ങാനും ഗൾഫിലെ ജോലി സ്ഥലങ്ങളിലേക്ക് പോകാനുമായിരുന്ന മലയാളികളടക്കം ഉള്ള ആയിരക്കണക്കിന് പ്രവാസികള്‍ കഷ്ടത്തിലായി. എന്നാൽ യുഎഇ, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ നിലവില്‍ ഇതുവരെ നിയന്ത്രണങ്ങള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങൾ, വിമാന സര്‍വീസുകള്‍ക്ക് പുറമെ കര, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള യാത്രകളും റദ്ദാക്കിയിരിക്കുകയാണ്. കുവൈത്തില്‍ നിയന്ത്രണങ്ങള്‍ ഇന്നലെ അർധരാത്രി മുതലാണ് നിലവിൽ വന്നത്. രാജ്യത്തെ കര,വ്യോമ അതിര്‍ത്തികളും അടച്ചിടുകയാണ്. ജനുവരി ഒന്ന് വരെ രാജ്യാതിര്‍ത്തികള്‍ അടയ്ക്കുകയും അന്താരാഷ്ട്ര കൊമേഴ്‌സ്യല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തതായി ട്ടാണ് അറിയിച്ചിട്ടുള്ളത്. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി യുകെയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതായി കുവൈത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിരുന്നു. ജനിതക മാറ്റം സംഭവിച്ച പുതിയ തരം കൊവിഡ് വൈറസിന്റെ വ്യാപനം ചില വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അത്യാവശ്യ സർവിസൊഴികെ എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും നിർത്തിവെച്ചിരുന്നു. കര, നാവിക, വ്യോമമാർഗങ്ങളിലൂടെ രാജ്യത്തേക്കുള്ള പ്രവേശനത്തിനും ഒരാഴ്ചത്തേക്ക് വിലക്കുണ്ടാവും. ഇതേ തുടര്‍ന്ന് സൗദി അറേബ്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കിയതായി എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ എന്നീ എയര്‍ലൈനുകള്‍ അറിയിച്ചിട്ടുണ്ട്.

സൗദി അറേബ്യയിലും ഒമാനിലും ഏഴ് ദിവസത്തേക്കാണ് അതിര്‍ത്തികള്‍ അടച്ചിട്ടുള്ളത്. ഒമാനില്‍ ചൊവ്വാഴ്ച പകല്‍ പ്രാദേശിക സമയം ഒരു മണി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. നിരവധി രാജ്യങ്ങളില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍, പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് വൈറസിനെ കുറിച്ചുളള വിവരങ്ങളില്‍ വ്യക്തത വരുന്നത് വരെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നാണ് സൗദി അറേബ്യ പ്രസ്താവനയില്‍ അറിയിച്ചത്. സൗദി സര്‍ക്കാരിന്റെ നിര്‍ദേശം പരിഗണിച്ച് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി യുഎഇയിലെ വിമാന കമ്പനികളും അറിയിച്ചിട്ടുണ്ട്. ഇത് സൗദി അറേബ്യയിലേക്ക് പോകാനിരുന്ന നിരവധി മലയാളികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് നിലവില്‍ സൗദിയിലേക്ക് നേരിട്ട് വിമാനമില്ലാത്തതിനാല്‍ യുഎഇ വഴിയായിരുന്നു സൗദി പ്രവാസികള്‍ പോയിരുന്നത്. ഇത്തരത്തില്‍ യുഎഇയിലെത്തിയവര്‍ അവിടെ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button