Kerala NewsLatest NewsLocal NewsNews

മട്ടന്നൂര്‍ മഹാദേവക്ഷേത്രം മലബാര്‍ ദേവസ്വം ഏറ്റെടുത്തു

മട്ടന്നൂര്‍: ഭക്തരുടെ കനത്ത പ്രതിഷേധത്തിനിടയില്‍ മട്ടന്നൂര്‍ മഹാദേവക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്ന് രാവിലെ പത്ത് മണിയോടെ എത്തിയ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പോലീസ് സംരക്ഷണയില്‍ ക്ഷേത്രം ഏറ്റെടുക്കകുയാണുണ്ടായത്. അത്യാവശ്യം വരുമാനമുള്ള ക്ഷേത്രങ്ങളെല്ലാം ഏറ്റെടുത്ത് ബോര്‍ഡിന്റെ അധീനതയിലാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ 1600 ഓളം ക്ഷേത്രങ്ങളാണുള്ളത്. 2021 ഏപ്രില്‍ മുതല്‍ ദേവസ്വം ബോര്‍ഡ് പുതുക്കിയ സ്‌കെയിലില്‍ ശമ്പളം നല്‍കുമെന്നും വര്‍ഷങ്ങളായി നില്‍ക്കുന്ന ശമ്പള കുടിശിക എത്രയും പെട്ടെന്ന് ജീവനക്കാര്‍ക്ക് നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതിനിതുവരെ നടപടിയായിട്ടില്ല. ഇതോടെ മട്ടന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ജീവനക്കാരുടെ ശമ്പളവും മറ്റു കാര്യങ്ങളും ത്രിശങ്കുവിലാവുകയാണ്.

മലബാറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളൊക്കെ പിടിച്ചെടുക്കുകയും ക്ഷേത്രത്തിലെ നിത്യനിദാനത്തിന് പ്രാദേശിക സഹായം ആവശ്യപ്പെടുകയും ചെയ്യുകയാണ് ഇപ്പോള്‍ ദേവസ്വം ചെയ്യുന്നതെന്നാണ് ഭക്തര്‍ ആരോപിക്കുന്നത്. ക്ഷേത്രങ്ങളെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് തിരിച്ച് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പല ക്ഷേത്രജീവനക്കാര്‍ക്കും ഇപ്പോഴും മൂന്നക്ക ശമ്പളം തന്നെയാണ് ലഭിക്കുന്നതെന്നും പരാതിയുണ്ട്. ഗ്രേഡ് കൂടിയ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് മികച്ച ശമ്പളമാണ് ബോര്‍ഡ് നല്‍കുന്നത്. തുല്യജോലിക്ക് തുല്യശമ്പളം എന്നകാര്യം ബോര്‍ഡ് പരിഗണിക്കുന്നില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ പോവുകയാണെന്നുമാണ് പല ക്ഷേത്രജീവനക്കാരും പറയുന്നത്.

മട്ടന്നൂര്‍ മഹാദേവക്ഷേത്രം മലബാര്‍ ദേവസ്വം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പുമായി നാട്ടുകാര്‍ എത്തി. എന്നാല്‍ മട്ടന്നൂര്‍ സിഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി. പോലീസ് ബലപ്രയോഗം നടത്തിയത് ക്ഷേത്രപരിസരത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. യാതൊരു കൂടിയാലോചനയുമില്ലാതെയാണ് ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. എന്തായാലും നവരാത്രിക്കാലത്തെ വരുമാനത്തില്‍ കണ്ണുംനട്ട് ബോര്‍ഡ് ക്ഷേത്രം തങ്ങളുടെ കീഴിലാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button