

കൊവിഡ് നിബന്ധനകള്‍ പാലിച്ച് തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരേക്ക് ദീര്‍ഘദൂര യാത്രികരുടെ സൗകര്യത്തിനായി കെ എസ് ആർ ടി സി ‘റിലേ സര്‍വ്വീസുകള്‍’ തുടങ്ങുന്നു. കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ മൂലം ജില്ലകള്‍ കടന്നുളള ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഇല്ലായിരുന്നു. ഇത് യാത്രക്കാരെ ഏറെ കഷ്ടത്തിലാക്കിയിരുന്നു. ജില്ലകൾ മാറി മാറി ബസ് കയറേണ്ട നിലവിലുള്ള സാഹചര്യത്തിന് ഒരു പരിധി വരെ പുതിയ തീരുമാനം പരിഹാരമാകും. ഓരോ മണിക്കൂര്‍ ഇടവിട്ട് തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരേക്ക് നേരിട്ട് ബസ് സര്‍വ്വീസ് നടത്തും. രാത്രി 9ന് സര്‍വ്വീസ് അവസാനിപ്പിക്കണം എന്നുളളതുകൊണ്ട് ഉച്ചവരെ തൃശ്ശൂരേക്കും തുടര്‍ന്ന് ആലപ്പുഴ, എറണാകുളം,കൊല്ലം എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുക. ശേഷം വണ്ടി മാറിക്കയറി യാത്രക്കാര്‍ക്ക് യാത്ര തുടരാവുന്നതാണ്. രണ്ട് ജില്ലാ പരിധിയില്‍ നിന്ന് മാറികയറി യാത്ര തുടരാവുന്ന എക്‌സ്‌പ്രസ് സര്‍വ്വീസിന് കെഎസ്‌ആര്‍ടിസി ആലോചിക്കുകയാണ്. തിരുവനന്തപുരത്ത് ആരംഭിച്ച ബസ് ഓണ്‍ ഡിമാന്റ് ‘ബോണ്ട്’ യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനായുളള കെ.എസ്.ആര്‍.ടി.സിയുടെ പദ്ധതിയാണ്. ഇരുചക്ര വാഹനങ്ങളില്‍ ഓഫീസില്‍ പോകുന്നവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ‘ബോണ്ട്’ ഏർപ്പെടുത്തിയിരിക്കുന്നത്.
Post Your Comments