സ്വർണ്ണം എത്തുമ്പോൾ റമീസ് ഉണ്ടായിരുന്നത് ശിവശങ്കറിന്റെ ഫ്‌ളാറ്റുള്ള കെട്ടിടത്തിൽ.

ദുബൈയിൽ നിന്നും സ്വർണ്ണം എത്തുമ്പോൾ കേസിലെ മുഖ്യ പ്രതി റമീസ് ഉണ്ടായിരുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ഫ്‌ളാറ്റുള്ള കെട്ടിടത്തിലായിരുന്നു എന്ന് എൻ ഐ എ യുടെ വെളിപ്പെടുത്തൽ. സ്വപ്ന സുരേഷിന്റെ ജാമ്യഅപേക്ഷയിൽ വാദം കേൾക്കവേ, സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനും പ്രതി സ്വപ്ന സുരേഷിനും എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നു ചൂണ്ടിക്കാട്ടി എൻഐഎ അന്വേഷണ സംഘം കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി.

സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എതിർത്തുകൊണ്ടാണ് സോളിസിറ്റർ ജനറൽ ഇതുവരെയുള്ള കണ്ടെത്തലുകൾ കോടതിയിൽ വിശദീകരിച്ചത്. ദുബായിൽനിന്നു സ്വർണം വിമാനത്തവളത്തിൽ എത്തിയ ജൂൺ 30ന് തിരുവനന്തപുരത്തെത്തിയ കെ.ടി.റമീസ് താമസിച്ചത് ശിവശങ്കറിന്റെ ഫ്ലാറ്റുള്ള കെട്ടിട സമുച്ചയത്തിലായിരുന്നു. സ്വപ്നയും സന്ദീപ് നായരും സരിത്തും റമീസും ഇവിടെ ഒത്തുചേർന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്വർണം വിട്ടുകിട്ടുന്നതിന് പലതവണ ശ്രമിച്ചിട്ടും കാലതാമസം നേരിട്ടതോടെ ഇവർ പല ഉന്നതരുമായും ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.

സ്വപ്നയും സരിത്തും ജൂൺ നാലിനു ശേഷവും ഫ്ലാറ്റിൽ ഒത്തു ചേർന്നിട്ട്. പല സ്വാധീനങ്ങൾ ഉപയോഗിച്ച് സ്വർണം വിട്ടുകിട്ടുന്നതിന് ഇവർ ശ്രമിച്ചിരുന്നു. ഇത് ആരെല്ലാമായാണെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം വേണ്ടതിനാൽ സ്വപ്നക്ക് ഒരു കാരണവശാലും ജാമ്യം നൽകരുതെന്നാണ് സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞത്. സ്വപ്നയിൽനിന്ന് ഒരു കിലോ സ്വർണവും രണ്ടു കോടി രൂപയിലേറെ രൂപയും വിവിധ അക്കൗണ്ടുകളിലും ലോക്കറുകളിലുമായി കണ്ടെടുക്കുകയുണ്ടായി. ഡോളറും റിയാലും ഉൾപ്പടെയുള്ള വിദേശ കറൻസികളും കണ്ടെടുത്തിട്ടുണ്ട്. നികുതി അടയ്ക്കാനുള്ള വരുമാനം ഉണ്ടായിട്ടും ഇവർ കൃത്യമായി റിട്ടേൺ സമർപ്പിക്കുകയോ വരുമാന നികുതി അടയ്ക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു.