ജുഡീഷ്യല്‍ അന്വേഷണത്തിന് പോലീസ് സഹകരിക്കുന്നില്ല,സാത്താന്‍കുളം പൊലീസ് സ്‌റ്റേഷന്‍ ഏറ്റെടുക്കാൻ റവന്യൂ വകുപ്പിനോട് മദ്രാസ് ഹൈക്കോടതി

തൂത്തുക്കുടിയില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായി അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ സാത്താന്‍കുളം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം റവന്യു ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കുന്നു. മദ്രാസ് ഹൈക്കോടതിയുടെതാണ് ഈ സുപ്രധാന തീരുമാനം. കോവില്‍പ്പെട്ടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുമായി പൊലീസുദ്യോഗസ്ഥര്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുക്കാൻ റവന്യൂ വകുപ്പിനോട് മദ്രാസ് ഹൈക്കോടതി ഉത്തരവിടുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ പൊലീസ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അത് സംരക്ഷിക്കണമെന്നും കോടതി നിര്ദേശിക്കുകയുണ്ടായി. കേസ് സി.ബി.ഐക്ക് വിടുന്ന കാര്യം കോടതിയെ അറിയിച്ചെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനി സ്വാമി അറിയിച്ചിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറുന്ന കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി.
സാത്താന്‍ കുളം പൊലീസ് സ്റ്റേഷനില്‍ രണ്ടാഴ്ച മുമ്പും പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ഒരാളുടെ മരണം നടന്നതായി ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തുകയുണ്ടായി. തൂത്തുക്കുടി സ്വദേശിയായ മഹേന്ദ്രനെയാണ് പോലീസ് കൊലപ്പെടുത്തിയത്. മഹേന്ദ്രന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെയാണ് സംസ്‌കരിച്ചത്. ഓട്ടോ മോഷണക്കേസില്‍ പിടിയിലായ മഹേന്ദ്രനെ സ്റ്റേഷനില്‍ വെച്ച് കടുത്ത മര്‍ദ്ദനത്തിനിരയാക്കിയെന്നുള്ള
വിവരങ്ങളാണ് പുതുവന്നിട്ടുള്ളത്. പൊലീസ് സ്റ്റേഷനില്‍ രണ്ട് വര്‍ഷത്തിലേറെയായി സി.സി.ടി.വി പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട് ചെയ്തു. ലോക്കപ്പ് മര്‍ദ്ദനത്തിനായി മാത്രം സ്റ്റേഷനില്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.