കെ എം മാണിയെയാണ് യുഡിഎഫ് പുറത്താക്കിയത്, മാണി സാറിന്‍റെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞത്.

ഐക്യജനാധിപത്യ മുന്നണി കെട്ടിപ്പടുത്ത കെ എം മാണിയെയാണ് യുഡിഎഫ് പുറത്താക്കിയതെന്ന് ജോസ് കെ മാണി. യുഡിഎഫിന്റെ പുറത്താക്കൽ തീരുമാനം വന്നതേ തുടർന്ന് പാർട്ടി ആസ്ഥാന മന്ദിരത്തിൽ നടത്തിയ പത്ര സമ്മേളത്തിലാണ് ജോസ് കെ മാണി ഇങ്ങനെ പറഞ്ഞത്. 38 വർഷങ്ങളായി യുഡിഎഫിന്റെ പ്രതിസന്ധികാലഘട്ടങ്ങളിൽ പോലും ഒപ്പം നിന്ന കെ എം മാണി സാറിന്‍റെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞത്. മുന്നണി കെട്ടിപ്പടുത്തയാളാണ് കെ എം മാണി. കെ എം മാണി നേതൃത്വം നൽകിയിരുന്ന കേരള കോൺഗ്രസ് എമ്മിന്റെ ആത്മാഭിമാനം ആർക്ക് മുന്നിലും അടിയറവു വെക്കില്ല.
കാലു മാറ്റക്കാരോടൊപ്പമാണ് യുഡിഎഫ് നിന്നത്. പുറത്താക്കിയത് രാഷ്ട്രീയ അനീതിയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് ആ ധാരണ പാലിക്കാത്തതിനാലാണ് പുറത്താക്കിയത്. ധാരണ പാലിക്കാത്തതിന്‍റെ പേരിലാണെങ്കില്‍ ജോസഫിനെ ആയിരം തവണ പുറത്താക്കണമായിരുന്നു. ജോസ് കെ മാണി പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പാര്‍ട്ടി യോഗം ചേരുന്നുണ്ട്. അതിന് ശേഷം പാർട്ടിയുടെ രാഷ്ട്രീയ തീരുമാനം വെളിപ്പെടുത്തും.ജോസ് കെ മാണി പറഞ്ഞു.