CrimeKerala NewsLatest News

രണ്ടു മാരുതി സ്വിഫ്റ്റ് കാറുകളിലായി കടത്തികൊണ്ടു വന്ന 10 കിലോഗ്രാം കഞ്ചാവ് വയനാട്ടിൽ പിടികൂടി,കഞ്ചാവ് വാങ്ങാൻ പറഞ്ഞുറച്ച് വിളിച്ചു വരുത്തി കുടുക്കി.

വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഞായറാഴ്ച രാത്രി ബത്തേരി  മന്തംകൊല്ലി ഭാഗത്ത് ബീനാച്ചി പനമരം റോഡില്‍ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ മലപ്പുറം ഏറനാട് സ്വദേശികളായ വിവേക് (25),മുഹമ്മദ് ഷിബിലി ( 23) എന്നിവരെ അറസ്റ്റ് ചെയ്തു. എക്‌സൈസിനെ കണ്ട് ഓടി പോയ കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് ഫവാസ്,അടിവാരം സ്വദേശി പ്യാരി എന്നിവരെ പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. കോവിഡ് 19 പശ്ചാത്തലത്തിൽ കർണ്ണാടകയിൽ നിന്നുള്ള ലഹരി വ്യാപനം കുറഞ്ഞിട്ടുള്ളതിനാൽ കോഴിക്കോട് മലപ്പുറം ജില്ലകൾ വഴി വയനാട്ടിലേക്ക് കഞ്ചാവ് എത്തുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ സംഘം ആവശ്യക്കാർ എന്ന നിലയിൽ ബന്ധപ്പെടുകയും 2 കിലോയുടെ ഒരു പാർസൽ കഞ്ചാവിന് 50,000/- തോതിൽ വില പറഞ്ഞ് ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് താമരശ്ശേരി, അടിവാരം, കൽപറ്റ വഴി ബീനാച്ചിയിലേക്ക് രണ്ട് കാറുകളിലായി എത്തിയ നാലംഗ സംഘത്തെ നാടകീയമായാണ് എക്സൈസ് സംഘം കുടുക്കിയത്‌.


കഞ്ചാവ് വാങ്ങുന്നതിനുള്ള തുക നൽകുന്നതിൽ മനപൂർവ്വം താമസം വരുത്തി തന്ത്രപരമായിയാണ് വാഹനങ്ങൾ പിടികൂടിയത്. എക്സൈസ് പാർട്ടിയെ തിരിച്ചറിഞ്ഞ സംഘത്തിലെ രണ്ട് പേർ വാഹനം ഉപേക്ഷിച്ച് ഓടി പോയതിനാൽ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വയനാട് എക്സൈസ്  സ്പെഷ്യൽ സ്ക്വാഡ്  സർക്കിൾ  ഇൻസ്പെക്ടർ ജിമ്മി ജോസഫിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവ. ഓഫീസർ ബാബുരാജ്, പ്രഭാകരൻ, സതീഷ് സിവിൽ എക്സൈസ് ഓഫീസർമാരായ അമൽദേവ്, സനൂപ്, പ്രമോദ്, സുധീഷ്, നിഷാദ്, ജിതിൻ എന്നിവർ പങ്കെടുത്തു. ചില്ലറ വിൽപന മാർക്കറ്റിൽ ഉദ്ദേശം 10 ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. കേസിലെ ഓടി പോയ പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊർജിതമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button