CovidLatest NewsNationalNews

രാജ്യത്ത് കൊവിഡ് വർധന തുടരുന്നു, രോഗികളുടെ എണ്ണം 6 ലക്ഷം കവിഞ്ഞു.

രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ട് 100 ദിവസം തികയുമ്പോഴും, കൊവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് വർധന തുടരുകയാണ്. അണ്‍ലോക്ക് നടപടികള്‍ പുരഗോമിക്കുമ്പോഴും കൊവിഡ് കേസുകളിൽ കുറവൊന്നും കാണുന്നില്ല. ഏറ്റവും അവസാനമായി പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നിരിക്കുകയാണ്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ദില്ലിയിലും രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വ്യാഴാഴ്ച മാത്രം 18,653 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിൽ 507 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു. ഏറ്റവും അവസാനമായി പുറത്തുവന്ന കണക്ക് പ്രകാരം ഇന്ത്യയില്‍ 6,00,032 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. റഷ്യയും ഇന്ത്യയും തമ്മിലുള്ള കൊവിഡ് രോഗികളുടെ വ്യത്യാസം 50000ലേക്ക് ചുരുങ്ങി. നിലവില്‍ റഷ്യ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ്. 654,405 പേര്‍ക്കാണ് റഷ്യയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 90 ശതമാനം കേസുകളും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ദില്ലി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. മഹാരാഷ്ട്ര യാണ് രോഗികളിൽ ഏറ്റവും മുന്നിൽ. ഇന്ത്യയില്‍ ഇതുവരെ 17000 ത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കോവിഡ് വ്യാപനം ശക്തമായ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡെപ്യൂട്ടി കമ്മീഷണര്‍ (ഓപ്പറേഷന്‍സ്) പ്രണയ അശോകാണ് നഗരപരിധിയില്‍ ജുലൈ 15 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ആളുകള്‍ ഒറ്റയ്ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു. ഒരിടത്തും കൂട്ടം കൂടാൻ പാടില്ല. ആരാധനാലയങ്ങള്‍ക്ക് ഉൾപ്പടെ നിയന്ത്രണങ്ങല്‍ ബാധകമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളില്‍ 24 മണിക്കൂറും മുംബൈ നഗരത്തില്‍ രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയുമാണ് നിരോധനാജ്ഞ. ആവശ്യസേവനങ്ങള്‍ക്കും അവശ്യ വസ്തുക്കളുടെ വിതരണത്തിനും മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവുള്ളത്.
മുംബൈ നഗരപരിധിയിലെ ആവശ്യ ആശുപത്രി സേവനങ്ങള്‍ക്കും അടിയന്തര സേവനങ്ങള്‍ക്കും ഇളവുണ്ട്. ഇതിനിടെ, ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് വാക്‌സിന്‍ ഈ മാസം തന്നെ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങുമെന്നത് ആശ്വാസം പകരുന്നുണ്ട്. ഹൈദരബാദിലെ ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാൻ അനുമതി നൽകിയിരിക്കുകയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കൊവാക്സിന്‍ വികസിപ്പിച്ചെടുത്തത്. മനുഷ്യരില്‍ വാക്സിന്‍ പരീക്ഷിക്കാനുള്ള അനുമതി ലഭിച്ച അദ്യത്തെ തദ്ദേശിയ വാക്സിന്‍ എന്ന പ്രത്യേകത കൂടി കൊവാക്സിനുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button