ദമ്പതികൾ തീപൊള്ളലേറ്റു മരണപ്പെട്ട സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ച പരിശോധിക്കണമെന്നും നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ.

തിരുവനന്തപുരം / നെയ്യാറ്റിൻകരയിലെ ദമ്പതികൾ തീപൊള്ളലേറ്റു മരണപ്പെട്ട സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ച പരിശോധിക്കണമെന്നും നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ പൊലീസിന് നിർദേശം നൽകി. റൂറല്‍ എസ്‍പിക്കാണ് ജസ്റ്റിസ് ആന്‍റണി ഡൊമനിക് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ ഗുരുതരമായി പൊള്ളലേറ്റ രാജനും അമ്പിളിയും കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. പൊലീസാണ് മരണത്തിന് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി രാജന്റേയും അമ്പിളിയുടേയും മക്കൾ രംഗത്ത് വന്നിരുന്നു. ഒഴിപ്പിക്കൽ ഒഴിവാക്കാൻ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിെടെ പൊലീസ് ലൈറ്റർ തട്ടിമാറ്റിയപ്പോഴാണ് അച്ഛന്റെ ശരീരത്തിലേക്ക് തീപടർന്നതെന്ന് മക്കൾ പറഞ്ഞിരുന്നതാണ്. രാജന്‍റേയും അമ്പിളിയുടെയും മരണത്തെ തുടർന്ന് ഒറ്റപ്പെട്ട മക്കളുടെ പൂർണമായ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്നു അറിയിച്ചിട്ടുണ്ട്. ഇതിനിടെ ദമ്പതികളുടെ ഇളയ മകൻ രഞ്ജിത്തിനെ ദേഹാസ്വാസ്ഥ്യത്തെ തുടന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.