ആർക്കും പിടി കൊടുക്കാതെ ജോസ് കെ മാണി.

യു ഡി എഫ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തി കേരള കോൺഗ്രസ്സിനായി എൽഡി എഫ് വാതിലുകൾ തുറന്നിടുമ്പോഴും, പ്രത്യക്ഷമായി അല്ലെങ്കിലും, പരോക്ഷമായി ജോസ് വിഭാഗത്തിണ് സ്വാഗതം അരുളുമ്പോളും, തീരുമാനിച്ചുറച്ച നിലപാടുകളുമായി ആർക്കും പിടികൊടുക്കാതെ തന്നെ ജോസ് കെ മാണി. സിപിഎം നേതൃത്വത്തിൻ്റെ നിലപാട് സന്തോഷം നൽകുന്നതാണെന്ന് ജോസ് കെ മാണി പറഞ്ഞിരിക്കുന്നത്. ” നിലവിൽ രാഷ്‌ട്രീയ തീരുമാനമൊന്നും സ്വീകരിച്ചിട്ടില്ല. പാർട്ടിക്ക് അകത്തും പുറത്തും ഇക്കാര്യത്തിൽ ചർച്ചകൾ നടന്നിട്ടില്ല. ആരെങ്കിലും പാർട്ടിയെക്കുറിച്ച് നല്ലത് പറയുമ്പോൾ സന്തോഷമുണ്ട്. പ്രതിസന്ധിയുണ്ടാകുമ്പോൾ ചിലർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് പതിവാണ്. ഇതിനാൽ ചില രാജികൾക്ക് വലിയ വില നൽകേണ്ടതില്ല. കേരള കോണ്‍ഗ്രസ് അടിത്തറയുള്ള സ്വാധീനമുള്ളതുമായ പാര്‍ട്ടിയാണെന്ന ഇടത് നേതാക്കളുടെ വാക്കുകൾ സന്തോഷമുണ്ട്. യുഡിഎഫ് നേതാക്കള്‍ക്കും അതേ നിലപാടുണ്ട്” എന്നും ജോസ് കെ മാണി വ്യക്തമാക്കിയി രിക്കുന്നു.
യുഡിഎഫിലെ പ്രതിസന്ധി മുതലാക്കാൻ ജോസ് വിഭാഗത്തിന് മുന്നിൽ വാതിലുകൾ തുറന്നിട്ടിരിക്കുന്ന സി പി എം നിലപാട് യുഡിഎഫിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. യുഡിഎഫ് മുന്നണിയിൽ പ്രശ്‌നങ്ങൾ രൂക്ഷമാണെന്ന സാഹചര്യം ആണ് ഇതോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ജോസ് വിഭാഗത്തെ എൽഡിഎഫിലേക്ക് അടുപ്പിക്കുകയും, എൻസിപി – സിപിഐ പാർട്ടികളുടെ എതിർപ്പിനെ അനുനയിപ്പിക്കുകയുമാണ് എൽഡിഎഫിന്റെ രാഷ്ട്രീയ നീക്കം വ്യക്തമാക്കുന്നത്. എൽഡിഎഫിൽ വിഷയം ചർച്ച ചെയ്യുമെന്ന വിജയരാഘവൻ്റെ വെളിപ്പെടുത്തൽ ഇതാണ് സൂചിപ്പിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും പിന്നാലെ നിയമസഭയിലേക്കും വരുന്ന തെരഞ്ഞെടുപ്പുകളാണ് എൽഡിഎഫ് ഇപ്പോൾ മുഖ്യമായി കാണുന്നത്. ഇത് മുന്നിൽ കണ്ടാണ് എൽഡിഎഫ് ജോസിനെ സ്വന്തം പാളയത്തിൽ എത്തിക്കാൻ കരുക്കൾ നീക്കുന്നത്. അതിന്റെ ആദ്യ ചുവടെന്നോണമാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെയും, കണ്വീനറുടെയും പ്രസ്താവനകൾ വരുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന സാഹചര്യം യു ഡി എഫ് ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അവർ പെട്ടെന്ന് ഇത്രകണ്ട് പ്രതീക്ഷിച്ചില്ല. യുഡിഎഫുമായി ചർച്ചയ്‌ക്കിലെന്ന് ജോസ് വിഭാഗത്തിലുള്ള എൻ ജയരാജ് എൽഎൽഎ വ്യക്തമാക്കിയതോടെ ജോസ് വിഭാഗം യുഡിഎഫ് വിടുമെന്ന അപായ സൂചനകൂടി ആയിരിക്കുകയാണ്. ജോസഫിനെ മുറുകെ പിടിച്ചതോടെ ജോസ് കൈവിട്ടുപോയാൽ, അതും എൽഡി എഫ് പാളയത്തിൽ ജോസ് എത്തിയാൽ ഉണ്ടാകുന്ന ഗുരുതരമായ ആഘാതം വരുന്ന തെരഞ്ഞെടുപ്പുകളിൽ ഉമ്മന്ചാടിയുടെ പാളയത്തിൽ പോലും ഉണ്ടാകുമെന്നു കോൺഗ്രസ് ഏറെക്കുറെ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. പിന്നാലെയാണ് ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന ഉണ്ടാകുന്നത്.
കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇല്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകുമെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു. “പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ യുഡിഎഫ് നേതൃത്വം പരാജയപ്പെട്ടു. അതിന് കാരണം കേന്ദ്രീകൃതമായ ഒരു നേതൃത്വം ഇല്ലാത്തതാണ്. യുഡിഎഫിൻ്റെ തകർച്ചയ്‌ക്ക് വേഗത കൂട്ടുന്നതാണ് ഈ സാഹചര്യം. രാഷ്‌ട്രീയരംഗത്തെ മാറ്റങ്ങൾ എൽഡിഎഫിനെ ശക്തിപ്പെടുത്തും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ ഉണ്ടായിരുന്ന എൽജെഡി ഇപ്പോൾ എൽഡിഎഫിലാണ് പ്രവർത്തിക്കുന്നത്”- എന്നും പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി പറഞ്ഞിരിക്കുന്നു.
ജോസ് പക്ഷം നിലപാട് വ്യക്തമാക്കിയാൽ എൽഡിഎഫ് നയം പറയുമെന്നാണ് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കിയിരിക്കുന്നത്. “ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കിയതും തുടർന്നുള്ള സാഹചര്യവും എൽഡിഎഫിൽ ചർച്ച ചെയ്യും. ജോസ് വിഭാഗം നിലവിലെ യുഡിഎഫിൽ നിന്ന് പുറത്തായ സാഹചര്യത്തിലാണുള്ളത്. തകർച്ച നേരിടുന്ന യുഡിഎഫ് ഇപ്പോൾ പ്രതിസന്ധി നേരിടുകയാണ്. ജോസ് കെ മാണിക്ക് മുൻപിൽ എൽഡിഎഫ് വാതിൽ തുറക്കുമോ എന്ന കാര്യത്തിൽ ചർച്ചകൾ നടത്തി തീരുമാനമെടുക്കും” – എന്നും വിജയരാഘവൻ പറഞ്ഞിരിക്കുന്നു. ജോസ് വിഷയത്തിൽ എൽ ഡി എഫ് സമ്മർദ്ദരാഷ്ട്രീയ തന്ത്രമാണ് പയറ്റുന്നത്. ജോസ് ആകട്ടെ ആർക്കും പിടി കൊടുക്കാതെയും.