

മൽസ്യ വ്യാപാരം വഴി കോവിഡ് വ്യാപനം സ്ഥിരീകരിച്ചതോടെ ആലപ്പുഴയിലെ കായംകുളത്തും, തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിലും കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. കായംകുളം മാർക്കറ്റ് കേന്ദ്രീകരിച്ച് കോവിഡ് വ്യാപനം ഉണ്ടായിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്ന്, ആലപ്പുഴ ജില്ലയിലെ കായംകുളം നഗരസഭയിലുള്ള മുഴുവൻ വാർഡുകളും, തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും, ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 5, 13 വാർഡുകളും ക്ലസ്റ്റർ ക്വാറൻറീൻ/ കണ്ടൈൺമെൻറ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.
കായംകുളം നഗരസഭയിലെ മാർക്കറ്റിൽ പച്ചക്കറി വ്യാപാരം നടത്തുന്നയാൾക്കും, ഇതേ മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി കുറുത്തിക്കാട് ഭാഗത്ത് മത്സ്യവിൽപ്പന നടത്തുന്നയാൾക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗബാധയുടെ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.ഇവർ രണ്ടുപേർക്കും നിരവധി ആളുകളുമായി സമ്പർക്കം ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരിക്കുകയാണ്.ഇവിടെ നിന്നും നഗരസഭയിലെ മുഴുവൻ ഇടങ്ങളിലും, ഭരണിക്കാവ് പഞ്ചായത്തിലെ 5, 13 വാർഡുകളിലും സമ്പർക്കമുണ്ടായിട്ടുള്ളതായാണ് ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നത്. കുറുത്തിക്കാട് മത്സ്യവ്യാപാരം നടത്തിയ വ്യക്തിയുമായി കൂടുതൽ സമ്പർക്കം ഉണ്ടായ തെക്കേക്കര ഗ്രാമപഞ്ചായത്തും കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
മത്സ്യവ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറയിലും കര്‍ശന നിയന്ത്രണം തുടരുകയാണ്. തലസ്ഥാനത്ത് മത്സ്യ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പൂന്തുറയിലും കമലേശ്വരത്തും പ്രത്യേക നിരീക്ഷണമേർപ്പെടുത്തി. രോഗം സ്ഥിരീകരിച്ചയാൾ മത്സ്യ വിപണനം നടത്തിയ കുമരി ചന്തയടച്ചു. സമ്പർക്കപ്പട്ടികയിലുള്ള 100 പേരുടെ സ്രവം ശേഖരിച്ചു തുടങ്ങി. മാർക്കറ്റ് കേന്ദ്രീകരിച്ചുള്ള കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ അതീവ ജാഗ്രതയിലാണ് എറണാകുളം ജില്ല. മാർക്കറ്റുമായി ബന്ധപ്പെട്ട് കോവിഡ് പോസിറ്റീവായവരുടെ എണ്ണം 9 ആയി. റെയില്‍വെ ജീവനക്കാരന് രോഗം ബാധിച്ച കോഴിക്കോട് വാണിമേലില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ 40 പേരെ നിരീക്ഷണത്തിലാക്കി. മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിന് പുറമെ താനൂർ നഗരസഭ കൂടി കണ്ടെയ്ന്‍മെന്‍റ് സോണാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വില്ലേജ് ഓഫീസ് ജീവനക്കാരനുൾപ്പെടെ മൂന്നു പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതിനെ തുടർന്നാണ് നടപടി. കൂടാതെ ജൂൺ 22ന് രോഗം ബാധിച്ച താനൂർ ചീരാൻ കടപ്പുറം സ്വദേശിയായ ലോറി ഡ്രൈവർ നിരവധി ആളുകളുമായി സമ്പർക്കം പുലർത്തിയതായാണ് ആരോഗ്യ വകുപ്പു കണ്ടെത്തിയിരിക്കുന്നത്.
Post Your Comments