CrimeDeathKerala NewsLatest NewsLocal NewsNews

സ്വകാര്യ ബാറിലെ ജീവനക്കാരൻ അസ്ഥികൂടമായതെങ്ങനെ ? ജിഷ്ണുവിന്റെ മരണം, പോലീസിനെ കുഴക്കുന്ന അന്വേഷണം.


മറിയപള്ളിയിലെ ആളൊഴിഞ്ഞ പറമ്പിൽ വെള്ളിയാഴ്ച ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയ അസ്ഥികൂടം കുമരകത്തെ സ്വകാര്യ ബാറിലെ ജീവനക്കാരനായിരുന്ന ജിഷ്ണു ആണെന്നതിലേക്കാണ് പോലീസിന്റെ അന്വേഷണം ചെന്നെത്തിയിരിക്കുന്നത്. മറിയപള്ളിയിലെ ആളൊഴിഞ്ഞ പറമ്പിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കാട് വെട്ടി തെളിയിക്കുമ്പോഴാണ് അസ്ഥികൂടം കണ്ടെത്തുന്നത്. ഇതേ തുടർന്ന് പോലീസ് ജില്ലയിൽ കാണാതായവരുടെ പട്ടികയുമായി അന്വേഷണം ആരംഭിക്കുകയായിരുന്നു. അപ്പോഴാണ്, വൈക്കം കുടവെച്ചൂർ സ്വദേശി ജിഷ്ണു (23)വിലേക്ക് അന്വേഷണം ചെന്നെത്തുന്നത്. ജൂൺ മൂന്ന് മുതലാണ് കുമരകത്തെ സ്വകാര്യ ബാറിലെ ജീവനക്കാരനായിരുന്ന ജിഷ്ണുവിനെ കാണാതായത്.സ്വകാര്യ ബാറിലെ ജീവനക്കാരൻ അസ്ഥികൂടമായതെങ്ങനെ ? എന്നതും,ജിഷ്ണു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ പറയുന്നതും ആണ് പോലീസിനെ കുഴക്കുന്നത്.

ജൂൺ മൂന്നിന് ബാറിൽ എത്തി മടങ്ങുന്ന ദൃശ്യങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്. ബാറുകാരുമായി ജിഷ്ണുവിന് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അസ്ഥികൂടം കാണപെട്ടതിനു സമീപമുള്ള മരത്തിൽ ജിഷ്ണുവിന്റെ ഷർട്ട് കെട്ടിത്തൂക്കിയ നിലയിലായിരുന്നു കിടന്നിരുന്നത്. ചെരുപ്പും ഫോണും സംഭവസ്ഥലത്തുനിന്ന് പോലീസിന് ലഭിച്ചു. ജിഷ്ണു തൂങ്ങിമരിച്ചത് ആകാം എന്ന പ്രാഥമിക നിഗമനത്തിലേക്ക് ചിങ്ങവനം പൊലീസ് എത്തുമ്പോഴാണ് മരണത്തിൽ ദുരൂഹത ബന്ധുക്കൾ ആരോപിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുകയുണ്ടായി. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാകും മൃതദേഹം തിരിച്ചറിയുന്നതിനുള്ള അന്തിമ നടപടി പൊലീസിന് പൂർത്തിയാക്കാനാവുക. ജിഷ്ണുവിനെ കാണാതായ സംഭവത്തിൽ വൈക്കം പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നതാണ്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button