

ഇടുക്കി രാജാപ്പാറയില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വമ്പൻ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടന്നു. 250 ലേറെ പേർ പാർട്ടിയിൽ പങ്കെടുത്തതായിട്ടാണ് റിപ്പോർട്ട്. മദ്യ സൽക്കാരവും, കൂട്ടുഭക്ഷണവും, ആനന്ദനൃത്തവും നിശാപാർട്ടിയുടെ ഭാഗമായി രാത്രി 9 മണി മുതൽ വെളുപ്പിന് 3 മണിവരെ അരങ്ങേറി. കുടിച്ചു കൂത്താടി ലക്ക് കേട്ടവരിൽ ചിലർ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും കഴിഞ്ഞു ബോധം കെട്ടു പാർട്ടി നടന്ന ഹാളിൽ തന്നെ തലങ്ങും വിലങ്ങും കിടന്നുറങ്ങി. കോവിഡ് കേരളത്തിൽ സമൂഹ വ്യാപനത്തിൽ എത്തിനിൽക്കുമ്പോഴാണ് സമൂഹ മനഃസാക്ഷി ക്കെതിരെയുള്ള ഈ കൊടും ക്രൂരത രാജാപ്പാറയില്‍ അരങ്ങേറിയത്.
തണ്ണിക്കോട്ട് മെറ്റല്‍സിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് ജൂണ്‍ 28നു നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. പരിപാടി സംഘടിപ്പിച്ച തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് കുര്യനെതിരെ ശാന്തന്‍പാറ പൊലീസ് ശനിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറ് മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ മണിക്കൂറില്‍ 50 പേര്‍ വീതം 250ലധികം പേര്‍ പങ്കെടുത്തുവെന്നാണ് അനൗദ്യോഗികമായുള്ള വിവരം. എന്നാല്‍ 50ല്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ശാന്തൻപാറ സ്റ്റേഷൻ പരിധിയിൽ നടന്ന നിശാപാര്‍ട്ടിയിലും, ബെല്ലി ഡാന്‍സിലും പങ്കെടുക്കാൻ പ്രമുഖ പോലീസ് ഉദ്യോഗസ്ഥർക്കും ക്ഷണം ഉണ്ടായിരുന്നു. പരിപാടിയിൽ ചില പോലീസ്‌കാരും പങ്കെടുത്തതായി ആരോപണം ഉയർന്നിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്ത നാല്‍പതോളം പേര്‍ക്കെതിരെ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനു കേസെടുക്കുമെന്ന് ശാന്തൻപാറ പോലീസ് പറയുന്നുണ്ട്. നിശാപാര്‍ട്ടി നടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ശാന്തൻപാറ പോലീസ് പറഞ്ഞു.
ഇടുക്കി രാജാപ്പാറയില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച സംഭവം സോഷ്യൽ മീഡിയയിലൂടെ വിവാദമായതോടെ നടത്തിപ്പ് കാരനെതിരെ പോലീസ് കേസ് എടുക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കെതിരെയും കേസ് എടുക്കുമെന്ന് ശാന്തന്‍പാറ പൊലീസ് പറഞ്ഞിട്ടുള്ളത്. സംഭവത്തില്‍ നടപടി ഉറപ്പാക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. രാഷ്ട്രീയ പ്രമുഖർ, ഉദ്യോഗസ്ഥ പ്രമുഖർ ഉൾപ്പടെ പങ്കെടുത്ത പരിപാടിയിൽ ശാന്തന്‍പാറ പൊലീസ് എന്ത് നടപടി എടുക്കുമെന്ന് കണ്ടുതന്നെ അറിയണം.
Post Your Comments