

യു.എ.ഇ. കോൺസുലേറ്റ് വഴിയുള്ള സ്വർണ്ണ കടത്തിന്റെ മുഖ്യ സൂത്രധാരക എന്ന് കസ്റ്റംസ് പറയുന്ന സ്വപ്ന സുരേഷ്, കള്ളക്കടത്തുകാർക്കിടയിൽ ഒളിഞ്ഞിരുന്നു കാര്യങ്ങൾ കിറുകൃത്യമായി ചെയ്തു കൊടുക്കുന്ന സ്വർണ്ണ സുന്ദരിയാണ്. സ്വർണ്ണ സുന്ദരിയെന്നും, സ്വർണ്ണസുരേഷ് തുടങ്ങി ഒട്ടനവധി ഓമനപ്പേരുകളാണ് ഇവർക്കുള്ളത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് കീഴിലെ സ്ഥാപനത്തിലെ ഓപ്പറേഷന്‍സ് മാനേജരായ ഇവര്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായും കസ്റ്റംസ് അധികൃതര്‍ പറയുന്നു. കോവിഡ് കാലത്ത് മാത്രം ഇവരുടെ നിയന്ത്രണത്തിൽ സ്വർണ്ണം കടത്തിയത് മൂന്നു തവണയാണെന്നാണ് കസ്റ്റംസ്കണ്ടെത്തിയിരിക്കുന്നത്.

തിരുവന്തപുരം കേന്ദ്രീകരിച്ചു നടന്നുവന്ന സ്വർണ്ണ കടത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത് ഇവരായിരുന്നു. ഉന്നത രാഷ്ട്രീയരംഗത്തെ ബന്ധങ്ങൾ ഇവർ ഇതിനു കൈമുതലാക്കിവരുകയായിരുന്നു.
യു.എ.ഇ. കോണ്‍സുലേറ്റിലേക്കു വന്ന ബാഗേജില്‍ ഒളിപ്പിച്ചനിലയില്‍ 35 കിലോ സ്വര്‍ണം കണ്ടെത്തിയ സ്വര്‍ണ്ണ കടത്തിന് പിന്നിലും സ്വപ്ന സുരേഷ് എന്ന സ്വർണ്ണ സുന്ദരി തന്നെ. കസ്റ്റംസ് യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ക്കായി കസ്റ്റംസ് തെരച്ചില്‍ നടത്തി വരുകയാണ്. സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുളളതില്‍വച്ച് ഏറ്റവും വലിയ സ്വർണ്ണ വേട്ടയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്നിരിക്കുന്നത്. ഉന്നതരുമായി ബന്ധങ്ങൾ ഉള്ള സ്വപ്ന സുരേഷ് കഴിഞ്ഞ ഒരു വർഷക്കാലമായി ഈ രംഗത്തുണ്ടെന്നാണ് കോണ്‍സുലെറ്റിലെ
മുൻ പി ആർ ഒ കസ്റ്റംസിനു നൽകിയിരിക്കുന്ന മൊഴി.
സംഭവത്തിന്റെ മുഖ്യ ആസൂത്രക ഐ ടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥയാണെന്ന വിവരം പുറത്ത് വന്നതോടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് കീഴിലെ സ്ഥാപനത്തിലെ ഓപ്പറേഷന്‍സ് മാനേജരായ സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പ് തിങ്കളാഴ്ച പിരിച്ചു വിട്ടു.ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഓപ്പറേഷന്‍ മനേജരായിരുന്ന സ്വപ്ന നേരത്തെ യു.എ.ഇ കോണ്‍സുലേറ്റിലും ജോലി ചെയ്തിരുന്നു. സ്വപ്ന ഇപ്പോള്‍ ഒളിവിലാണ്. കസ്റ്റഡിയിലുള്ള മുന്‍ പി.ആര്‍.ഒ. സരിത്തില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സ്വപ്നയും നിലവില്‍ കസ്റ്റഡിയിലുള്ള സരിത്തും ചേര്‍ന്നാണ് സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കിയത്. ഒരു ഇടപാടില്‍ ഇവര്‍ക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് ആദ്യം പുറത്ത് വന്നിരിക്കുന്ന വിവരം.

കേസില്‍ കോണ്‍സുലേറ്റ മുന്‍ പിആര്‍ഒ സരിത്തിനെ സംഭവത്തിൽ കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്വപ്‌നയ്‌ക്കൊപ്പം ഇയാള്‍ കോണ്‍സുലേറ്റില്‍ നേരത്തേ ഒരുമിച്ച ജോലിചെയ്തിരുന്നു. പിന്നീട് ചില പ്രശ്‌നങ്ങളുടെ പേരില്‍ ഇരുവരേയും പുറത്താക്കി. അന്നും കള്ളക്കടത്ത് നടത്തിയെന്നാണ് കണ്ടെത്തിയിട്ടുണ്ട്. പുറത്തായ ശേഷവും ഇവര്‍ തട്ടിപ്പ് തുടര്‍ന്നു. കോണ്‍സുലേറ്റ് പിആര്‍ഒ എന്ന വ്യാജേനെ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കോണ്‍സുലേറ്റിലേക്കുള്ള ഇടപാടുകള്‍ സരിത്ത് വഴിയാണ് സ്വപ്ന നടത്തിയിരുന്നത്. നയതന്ത്ര ഓഫീസിലേക്കുള്ള ബാഗുകളിൽ കസ്റ്റംസിന്റെ പരിശോധനകള്‍ ഉണ്ടാകില്ല. വിമാനത്താളവത്തില്‍ സ്വര്‍ണ്ണം എത്തിയാല്‍ സരിത്ത് ഐഡി കാര്‍ഡുമായി ചെന്ന് ബാഗ് കൈപ്പറ്റും. പുറത്ത് കാറിൽ സ്വപ്ന കാത്ത് നിൽക്കും. രാജ്യത്ത് തന്നെ ആദ്യമായാണു ഡിപ്ലോമാറ്റിക്ക് കാര്‍ഗോ വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടുന്നത്. ജൂണില്‍ ഡിപ്ളോമാറ്റിക് ബാഗില്‍ സ്വര്‍ണ്ണം വരുന്നതായി കസ്റ്റംസിന് വിവരം കിട്ടിയതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുൻപ് എമിറേറ്റ്സ് വിമാനത്തില്‍ എത്തിയ ബാഗ് മാറ്റി വെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തിയതോടെ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ഇന്നലെ ബാഗേജുകള്‍ തുറന്നു പരിശോധിക്കുകയായിരുന്നു. കോണ്‍സുലേറ്റിലേക്കുള്ള ടോയ്‌ലറ്റ് ഉപകരങ്ങള്‍ക്കൊപ്പമാണു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
പല പെട്ടികളിലായി ഒളിപ്പിച്ചിരുന്ന 35 കിലോയോളംവരുന്ന സ്വര്‍ണത്തിന് 15 കോടിയോളം രൂപ വിലവരും. കോണ്‍സുലേറ്റിലേക്കു വരുന്ന കാര്‍ഗോ ബാഗേജുകള്‍ കാര്‍ഗോ ഏജന്റ് വഴിയാണു പുറത്തെത്തിക്കുന്നത്. സ്വര്‍ണം പിടികൂടിയതോടെ ക്‌ളിയറിങ് ഏജന്റിനെ ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിച്ചതായും വിവരമുണ്ട്. ഇയാളിൽ നിന്ന് ചില സുപ്രധാന വിവരങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഒരു ഇടപാടിന് ഏജന്റിന് മാത്രം ലഭിച്ചത് 25 ലക്ഷം രൂപയാണ് ലഭിച്ചിരുന്നത്. അടുത്തിടെ മൂന്നു ഇടപാടുകൾ നടന്നതായാണ് ഇതുവരെയുള്ള വെളിപ്പെടുത്തൽ.
ലോക്ക്ഡൗണ്‍ കാലത്ത് മൂന്നുതവണ സ്വര്‍ണ്ണം കടത്തിയെന്നു സരിത്ത് സമ്മതിച്ചു. ഡിപ്ലോമാറ്റിക് ബാഗേജില്‍ തുടർച്ചയായി സ്വര്‍ണം കടത്തിയിരിക്കുന്ന സംഭവം കസ്റ്റംസ് അധികൃതരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.
Post Your Comments