

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. ബിഷപ്പ് വിചാരണ നേരിടണം. കറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ ആവശ്യം നിലനിൽക്കില്ലന്നും ഉന്നയിക്കുന്ന ആവശ്യങ്ങളിൽ കഴമ്പില്ലന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
ഫ്രാങ്കോ മുളയ്‌ക്കലിൻ്റെ വിടുതൽ ഹർജി നേരത്തെ കോട്ടയം സെഷൻസ് കോടതി തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്‌താണ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണ്. അതിനാൽ തെളിവുകളില്ലെന്ന് ബിഷപ്പ് കോടതിയിൽ വ്യക്തമാക്കി. കേസിലെ സാക്ഷിമൊഴിയിൽ വൈരുദ്ധ്യമുണ്ട്. തുടർ നടപടികൾ സ്വീകരിക്കാനുള്ള വസ്‌തുതകൾ കേസിൽ ഇല്ലെന്നും ബിഷപ്പ് പറഞ്ഞു.പ്രഥമദൃഷ്ട്യാ പീഡന കേസ് നിലനിൽക്കുന്നുണ്ടെന്നും നടപടികൾ വൈകിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നുമായിരുന്നു പ്രോസിക്യുഷൻ വാദം.
കേസ് നീട്ടി കൊണ്ട് പോകാനാണ് പ്രതിയുടെ ശ്രമമെന്നും പ്രതിക്കെതിരെ തെളിവുണ്ടന്നും പ്രഥമ വിവര റിപോർട്ടിലും ഇരയുടെ രഹസ്യമൊഴിയിലും ബിഷപ്പ് തന്നെ ബലാൽസംഘം ചെയ്തിട്ടുണ്ട് എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിക്കുകയുണ്ടായി. പ്രോസിക്യൂഷന്റെ വാദം കോടതി കണക്കിലെടുത്തു. പുനപരിശോധന ഹര്‍ജി തള്ളിയ ഹൈക്കോടതി ബിഷപ്പ് വിചാരണ നേരിടണമെന്ന് വ്യക്തമാക്കി. കുറ്റപത്രത്തിലെ തെളിവുകൾ വിചാരണയ്ക്ക് പര്യാപ്‌തമാണെന്നും ഈ സാഹചര്യത്തിൽ വിടുതൽ ഹർജി തള്ളുകയാണെന്നും കോടതി അറിയിച്ചു.
Post Your Comments