സ്വർണ്ണ കള്ളക്കടത്ത് കേസിലെ കണ്ണികൾ നീണ്ടു പോകുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക്. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി.
NewsKeralaPoliticsLocal NewsCrime

സ്വർണ്ണ കള്ളക്കടത്ത് കേസിലെ കണ്ണികൾ നീണ്ടു പോകുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക്. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി.

സ്വർണ്ണ കള്ളക്കടത്ത് കേസിലെ കണ്ണികൾ നീണ്ടു പോകുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തു കേസുമായി മുഖ്യമന്ത്രിയുടെ കുടുംബത്തിനും ബന്ധമുണ്ടെന്ന് ബെന്നി ബഹനാൻ ആരോപിച്ചു. സ്വപ്നയെ അറിയില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല. ആഭ്യന്തര വകുപ്പ് അന്വേഷിക്കുന്ന പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ എങ്ങനെ ജോലി കിട്ടി എന്നാണ് ബെന്നി ബഹനാൻ എം.പി.ചോദിക്കുന്നത്.

യു.എഇ കോണ്‍സുലേറ്റില്‍ നിന്ന് പുറത്തായ ശേഷം പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനി വഴിയാണ് സ്വപ്‌നയ്ക്ക് കെ ഫോണില്‍ ജോലി കിട്ടിയത്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട കമ്പനിയാണെന്ന് ചീഫ് സെക്രട്ടറിയും ഫിനാന്‍സ് സെക്രട്ടറിയും സിറ്റിസണ്‍ ഫോറവും അഭിപ്രായപ്പെട്ടിരുന്നു. ഇവരുടെ എതിര്‍പ്പ് മറികടന്നാണ്‌ പി ഡ്ബ്ല്യുസിയുമായി കരാര്‍ ഒപ്പിട്ടത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സുമായി എക്സാ ലോജിക് എന്ന കമ്പനിക്ക് ബന്ധമുണ്ട്. എക്സാ ലോജിക് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയാണെന്നും ബെന്നി ബഹനാൻ പറഞ്ഞു.

“എക്സാ ലോജിക് ഇടപെട്ടാണ് സ്വപ്നയെ ഐ.ടി വകുപ്പിൽ നിയമിച്ചത്. മുഖ്യമന്ത്രി അറിയാതെ എങ്ങനെ ശിവശങ്കരന് സ്വപനയെ നിയമിക്കാനാകും. ഇതിന് പിന്നിൽ മുഖ്യമന്ത്രിയുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബമുണ്ട്. ഇപ്പോൾ ശിവശങ്കരനെ ഒഴിവാക്കി കണ്ണി മുറിക്കാനാണ് ശ്രമം. ഒരു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രൈവറ്റ് സെക്രട്ടറി ഫോൺ വിളിച്ചതിന്റെ പേരിൽ എന്തെല്ലാം സമരങ്ങൾ നടന്നു. അന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ വരെ അപമാനിച്ചു. ഇപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ് പ്രതിസ്ഥാനത്ത്. എവിടെ പോയി മാർക്സിസ്റ്റ് പാർട്ടിയുടെ ധാർമികത” ബെന്നി ബഹനാൻ ചോദിച്ചു.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിലാണ് എയർപോർട്ട് കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടക്കുന്നത്. തിരുവനന്തപുരത്ത് മാത്രമല്ല, കോഴിക്കോടും കൊച്ചിയിലുമുണ്ട്. സ്വപ്ന ലോകത്തിരുന്നാണ് സ്വപ്ന കള്ളക്കടത്തെന്നും ബെന്നി ബഹനാൻ പരിഹസിച്ചു. എക്‌സാ ലോജിക് കമ്പനിയുടെ വെബ്‌സൈറ്റില്‍ കമ്പനിയുടെ മെന്ററായി പറയുന്നത് ജെറിക് എന്നയാളെയാണ്. ഇയാള്‍ 12 വര്‍ഷക്കാലം പിഡബ്ല്യുസിയുമായി(പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ്) ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നത്. ആഭ്യന്തര വകുപ്പ് അന്വേഷിക്കുന്ന ഈ സ്ത്രീ ക്രൈംബ്രാഞ്ച് കേസ് പ്രതിയാണ്. ചാര്‍ജ്ജ് ഷീറ്റ് കൊടുക്കാന്‍ പോകുന്ന കേസിലെ പ്രതിക്ക് തന്റെ വകുപ്പില്‍ ജോലി കരസ്ഥമാക്കിയെന്നത് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ ആത്മാര്‍ഥതയുണ്ടോയെന്നും ബെന്നി ബഹനാന്‍ ചോദിച്ചു.

ക്രിമിനൽ പശ്ചാത്തലമുള്ള ക്രിമിനൽ കേസ് നായികയുടെ വീട്ടിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി പോയത് മുഖ്യമന്ത്രി അറിഞ്ഞില്ലെ?
ശിവശങ്കരനും സ്വപ്നയും വഴിവിട്ട ബന്ധമുണ്ടായിരുന്നു. പല വമ്പൻ സ്രാവുകൾ ഇതിൽപ്പെടും. കള്ളക്കടത്തിനെ കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്നും യു.ഡി.എഫ് കൺവീനർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരുടെ ഫോൺ ലിസ്റ്റ് പരിശോധിക്കണം. മുഖ്യന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണക്കള്ളക്കടത്ത് രാഷ്ട്രീയമായും നിയമപരമായും നേരിടും. പിലാത്തോസിനെ പോലെ കൈ കഴുകാൻ പിണറായിയെ അനുവദിക്കില്ലെന്നും ബെന്നി ബഹനാൻ പറഞ്ഞു.

Related Articles

Post Your Comments

Back to top button