

ലഡാക്കിൽ ഇന്ത്യക്കെതിരെ ചൈനയും പാകിസ്ഥാനും കൈകോർക്കുന്നതിന്റെ സൂചനകൾ പുറത്ത്. അതിര്‍ത്തിയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ സൈനികതല ചര്‍ച്ചകള്‍ നടക്കുമ്പോൾ ലഡാക്കിലേക്ക് പാകിസ്ഥാൻ സൈന്യത്തെ അയക്കുന്നതായ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ലഡാക്കിലേക്ക് 20,000 ലധികം വരുന്ന സൈനികരെ പാകിസ്താന്‍ എത്തിച്ചെന്നാണ് വാര്‍ത്തകള്‍. ഗില്‍ജിത് – ബാള്‍ടിസ്ഥാന്‍ മേഖലയില്‍ നിന്നുമാണ് ലഡാക്കിലേക്ക് പാക് സൈന്യം എത്തിയിട്ടുള്ളത്. നേരത്തേ ലഡാക്കില്‍ ഇന്ത്യാ – ചൈനാ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കശ്മീരില്‍ പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണിത്. അതിര്‍ത്തില്‍ സന്നാഹങ്ങളും പാകിസ്താന്‍ ശക്തമാകുന്നതായി വിവരമുണ്ട്. ചൈനീസ് വിമാനങ്ങള്‍ക്ക ബാള്‍ട്ടിസ്ഥാനില്‍ ഇന്ധനം നിറയ്ക്കാന്‍ സൗകര്യം ചെയ്തു കൊടുത്തതായാണ് പുതിയ വിവരം.

ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തി പാകിസ്താനും ചൈനയും സൈനിക ബന്ധം ശക്തമാക്കുന്നതായി നേരത്തെ തന്നെ ഇന്റലിജിൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏതാനും ആഴ്ചകളായി ഇരു രാജ്യത്തെ സൈനിക ഉദ്യോഗസ്ഥര്‍ തമ്മിൽ നിരന്തരം ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നുണ്ട്. ഈ രീതിയില്‍ ഇന്ത്യയ്ക്ക് എതിരേ ഒരുമിച്ചുള്ള ഒരു നീക്കത്തിനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായിട്ടാണ് പാകിസ്താന്റെ ലഡാക്കിലേക്കുള്ള സൈനിക നീക്കമെന്നുമാണ് സംശയിക്കുന്നത്. ബലാക്കോട്ടെ വ്യോമാക്രമണ സമയത്ത് വിന്യസിപ്പിച്ചതിലധികം സൈനികരെയാണ് ഇപ്പോള്‍ ഈ പ്രദേശത്തേക്ക് നീക്കിയിട്ടുള്ളത്.
1999 ല്‍ കാര്‍ഗില്‍ യുദ്ധം നടന്ന കാര്‍ഗില്‍ – ദ്രാസ് മേഖലയ്ക്ക് സമീപമുള്ള പാക് അധീനതയിലുള്ള ഇന്ത്യന്‍ പ്രദേശമാണ് ഗില്‍ജിത് – ബാള്‍ട്ടിസ്ഥാന്‍. നിയന്ത്രണ രേഖയില്‍ ചൈനയുടെ സൈനികര്‍ നിലയുറപ്പിച്ചിരിക്കെ പാകിസ്ഥാനും ഇവിടേയ്ക്ക് സൈനികരെ അയച്ചിരിക്കുകയാണ്. അതിനിടയില്‍ ചൈന ഇന്ത്യയ്‌ക്കെതിരേ പാക് ഭീകരസംഘടനകളെ തിരിച്ചുവിടാനും ശ്രമം നടത്തുന്നതായുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. പ്രവര്‍ത്തനം മന്ദീഭവിച്ചു കിടക്കുന്ന അല്‍ ബാദിര്‍ ഭീകര ഗ്രൂപ്പുകളെ പുനരുജ്ജീവിപ്പിക്കാന്‍ ചൈന ചെല്ലും ചെലവും കൊടുക്കുകയാണെന്നും വിവരമുണ്ട്.
സംഘടനയെ ഇന്ത്യയ്‌ക്കെതിരേ തിരിച്ചുവിടുക എന്നതാണ് ചൈന ലക്ഷ്യമിടുന്നത്. പാകിസ്താനും ചൈനയും ഒരറ്റത്ത് നിന്ന് ഒന്നിച്ചുള്ള നീക്കം നടത്തുമ്പോൾ, ഒപ്പം കശ്മീരില്‍ തീവ്രവാദം ശക്തിപ്പെടുത്തുക എന്നതും പാകിസ്ഥാൻ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ചൈനീസ് ഉദ്യോഗസ്ഥര്‍ പാക് ഭീകരഗ്രൂപ്പുകളുമായി വിവിധ ചര്‍ച്ചകളും നടന്നുകഴിഞ്ഞു. അതേസമയം ചൊവ്വാഴ്ച ഇന്ത്യയുടെയും ചൈനയുടേയും സൈനിക നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.
Post Your Comments