

മത്സ്യതൊഴിലാളിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചെല്ലാനം ഹാർബർ അടച്ചു. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് തൊഴിലാളികള്‍ക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോവിഡ് സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുടെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് പശ്ചിമബംഗാള്‍ സ്വദേശികള്‍ക്കും ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ എറണാകുളം മാര്‍ക്കറ്റ് കേന്ദ്രമായി രോഗം ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായി ഉയർന്നിരിക്കുകയാണ്. ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച ആമ്പല്ലൂർ സ്വദേശിനിയുടെ അടുത്ത ബന്ധു എടക്കാട്ടുവയല്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച സമ്പര്‍ക്കത്തിലൂടെ 4 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്ന് വന്ന 4 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ വിവിധ ആശുപത്രികളിലായി 189 പേര്‍ ചികിത്സയിലുണ്ട്. 13213 പേരാണ് നിരീക്ഷണത്തിലുള്ളത്. എറണാകുളം മാര്‍ക്കറ്റിലെ ജോലിക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്രവ പരിശോധന പുരോഗമിക്കുകയാണ്. വ്യാഴാഴ്ച 57 പേരുടെ സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു. സാമ്പിള്‍ ശേഖരണം വെള്ളിയാഴ്ചയും തുടരുകയാണ്.
Post Your Comments