സ്വര്‍ണക്കടത്ത് കേസില്‍ സരിത്ത്, സന്ദീപ് എന്നിവരുടെ ഭാര്യമാരുടെ മൊഴികള്‍ കേസിൽ നിർണ്ണായകമാകും.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സരിത്ത്, സന്ദീപ് എന്നിവരുടെ ഭാര്യമാരുടെ മൊഴികള്‍ കേസിൽ നിർണ്ണായകമാകും. ഇരുവരും കസ്റ്റംസിന് നൽകിയിരിക്കുന്ന മൊഴിയിൽ കേസുമായി ബന്ധപ്പെട്ട നിർണ്ണായകമായ വിവരങ്ങളാണ് നൽകിയിട്ടുള്ളത്. ഇതിന്റെ വെളിച്ചത്തിൽ ഇവരുടെ രഹസ്യമൊഴി കസ്റ്റംസ് രേഖപ്പെടുത്താനായിരിക്കുകയാണ്.
യു എ ഇ കോൺസുലേറ്റിലെ നയതന്ത്ര ചാനല്‍ ദുരുപയോഗം ചെയ്ത് 30 കിലോയോളം സ്വര്‍ണം കടത്തിയ കേസ് കസ്റ്റംസിനൊപ്പം എൻ ഐ എയുടെ കൈകളിലേക്ക് കൂടി എത്തിയതോടെ അന്വേഷണം ഊര്‍ജിതമായിരിക്കുകയാണ്. വെള്ളിയാഴ്ച അര്‍ധരാത്രി എന്‍.ഐ.എ സംഘം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ഓഫിസിലെത്തി കേസിന്‍റെ തുടക്കം മുതലുള്ള വിശദാംശങ്ങള്‍ ശേഖരടിച്ചിട്ടുണ്ട്. പ്രതികളെകുറിച്ച് കസ്റ്റംസ് ഇതുവരെ ശേഖരിച്ച വിവരങ്ങളെല്ലാം എൻ ഐ എ ക്ക് കൈമാറി.
വെള്ളിയാഴ്ച മണിക്കൂറുകളോളമാണ് ഹരിരാജനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ആവശ്യപ്പെടുമ്പോൾ ഹാജരാകാൻ നിർദേശം നൽകിയാണ് ഹരി രാജനെ വെള്ളിയാഴ്ച വിട്ടയക്കുന്നത്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്കെതിരെ യു.എ.പി.എയാണ് ചുമത്തിയിരിക്കുന്നത്. പ്രതികൾക്ക് ഹരിരാജനുള്ള ബന്ധം സംബന്ധിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തേക്ക് സ്വര്‍ണം എത്തുന്നത് ഭീകര പ്രവര്‍ത്തനത്തിനുള്ള പണത്തിനായിട്ടാണോയെന്നതാണ് എന്‍.ഐ.എ പ്രധാനമായും അന്വേഷിക്കുന്നത്. അടുത്തിടെ നടന്ന സ്വര്‍ണക്കടത്ത് കേസുകളിൽ പ്രതികളായിട്ടുള്ളവരെ സംബന്ധിക്കുന്ന വിവരങ്ങൾ, കേസുമായി ബന്ധപ്പെട്ട അന്വേഷണ ഏജൻസികളുടെ തുടർന്നുള്ള പ്രവർത്തനങ്ങളുടെ അവസ്ഥ തുടങ്ങിയവയാണ് എൻ.ഐ.എ പരിശോധിച്ചു വരുന്നത്. വിദേശികളെ പങ്കാളിയാക്കിയും സ്വർണകള്ളക്കടത്ത് നടന്നിട്ടുണ്ട്. അപൂർവ്വം ചില കേസുകളിൽ മാത്രമാണ് തുടരന്വേഷണം നടത്തിയിട്ടുള്ളൂ. ബഹുഭൂരിപക്ഷം കേസുകളും അതത് കസ്റ്റംസ് യൂണിറ്റുകളുടെ അന്വേഷണത്തിൽ ഇതുവരെ പരിമിതപ്പെടുകയായിരുന്നു. ഇതെല്ലാം പൊടിതട്ടിയെടുത്തുള്ള അന്വേഷണമാകും ഇനി നടക്കുക. 20 ലക്ഷം രൂപയ്ക്ക് മുകളിൽ മൂല്യമുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് മാത്രമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നുള്ളൂ. എന്നാൽ ഇതിനെ മറികടക്കാൻ ഒരു ദിവസം നിരവധി പേരെ ഉപയോഗപ്പെടുത്തി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് നടത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടന്നാണ് എന്‍.ഐ.എ കണ്ടെത്തിയിട്ടുള്ളത്.