സ്റ്റാഫിനെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണം; കസ്റ്റംസിന് നിയമസഭാ സെക്രട്ടറിയുടെ കത്ത്

തിരുവനന്തപുരം / ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്യുന്നകാര്യത്തിൽ കസ്റ്റംസിന് നിയമസഭാ സെക്രട്ടറിയുടെ കത്ത്. സ്പീക്കറുടെ സ്റ്റാഫിനെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണമെന്ന് കാണിച്ചാണ് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയത്. നിയമസഭാ ചട്ടം ഉദ്ധരിച്ചാണ് സെക്രട്ടറി കത്ത് നൽകിയിരിക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് രണ്ട് തവണ ആവശ്യപ്പെട്ടിട്ടും അയ്യപ്പൻ ഹാജായിരുന്നില്ല. നിയമസഭാ സമ്മേളനത്തിന്റെ തിരക്കുള്ളതിനാൽ ബുധനാഴ്ച ഹാജരാകില്ലെന്ന് അയ്യപ്പൻ രണ്ടാം തവണ കസ്റ്റംസിനെ അറിയിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ പത്തിനു കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് അയ്യപ്പനു കസ്റ്റംസ് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനാളാണ് കസ്റ്റംസ് ഔദ്യോഗികമായി നോട്ടീസ് നൽകിയത്. ഫോണിലൂടെ വിളിച്ചാൽ വരില്ലെന്നും നോട്ടീസ് നൽകണമെന്നും അയ്യപ്പൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കത്ത് നൽകുന്നത്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയുടെ അന്വേഷണത്തിനായാണ് അയ്യപ്പനെ വിളിച്ചു വരുത്താൻ കസ്റ്റംസ് തീരുമാനമെടുത്തത്. നയതന്ത്ര ചാനല്‍ വഴി ബാഗേജുകള്‍ എത്തിച്ച സംഭവത്തിലും സ്പീക്കര്‍ ഉള്‍പ്പടെയുള്ളവരുടെ വിദേശ യാത്രകളിലും,വ്യക്തത വരുത്താനാണ് മൊഴിയെടുക്കാൻ കസ്റ്റംസ് ഉദ്ദേശിച്ചിരുന്നത്. നിയമസഭ സെക്രട്ടറിയുടെ കത്തില്‍ കസ്റ്റംസ് നിയമോപദേശം ഇന്ന് നിയമോപദേശം തേടും.