

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ്. വൈകിട്ട് ആരംഭിച്ച കസ്റ്റംസിന്റെ നേതൃത്വത്തില്‍ ഉള്ള റെയ്ഡ് തുടരുകയാണ്. മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ല. സ്വപ്ന സുരേഷ് നേരത്തെ താമസിച്ചിരുന്ന മുടവൻ മുകളിലെ അപാർട്മെന്റിൽ ഐ.ടി സെക്രട്ടറി ശിവശങ്കരൻ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നും അയൽവാസികൾ ആരോപിച്ചിരുന്നു.
അതേസമയം, തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപണത്തിന് മറുപടി പറയുകയുണ്ടായി.
എന്ത് അസംബന്ധവും വിളിച്ച് പറയാനുള്ള നാക്കുണ്ടെന്ന് കരുതി എന്തും പറയുന്ന നില സ്വീകരിച്ചുപോകരുത്, ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസ് എന്താണെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്, ഒരു തെറ്റു ചെയ്തയാളെയും സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് ജനങ്ങള്‍ക്ക് ബോധ്യമായാതാണ്, അത് കളങ്കപ്പെടുത്താന്‍ സുരേന്ദ്രന്റെ നാക്കുകൊണ്ടാവില്ലെന്നാണ് പറയാനുള്ളൂ എന്നുമായിരുന്നു മുഖ്യൻ നൽകിയ മറുപടി.
കേസ് ഫലപ്രദമായി കസ്റ്റംസ് അന്വേഷിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് ആരും രക്ഷപ്പെടില്ല, അത്തരം ആളുകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരിക എന്നതാണ് ഏറ്റവും പ്രധാനം മറ്റു ചില ദുരാരോപണങ്ങള്‍ ഉന്നയിച്ച് കുറ്റക്കാർക്ക് പരിരക്ഷ നല്‍കുന്ന സമീപനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെപ്പോലുള്ളവര്‍ സ്വീകരിക്കരുത്, ആവശ്യമായ ജാഗ്രതയോടെ അന്വേഷണം മുന്നോട്ടുപോവുകയാണ്, അന്വേഷണ ഏജന്‍സിയോട് സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Post Your Comments