Kerala NewsLatest NewsPolitics

കോഴയില്‍ കോണ്‍ഗ്രസും പിന്നിലല്ല

സുല്‍ത്താന്‍ബത്തേരി: കേരളത്തെ പിടിച്ചുകുലുക്കിയ സഹകരണ ബാങ്ക് അഴിമതിയില്‍ തങ്ങളും പിന്നിലല്ലെന്നു തെളിയിച്ച് കോണ്‍ഗ്രസ്. നിയമനത്തിനും മറ്റുമായി കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയതും അതു പങ്കിട്ടെടുത്തതുമെല്ലാം ഇപ്പോള്‍ അങ്ങാടിപ്പാട്ടായതോടെ തങ്ങളുടെ തനിനിറം വെളിച്ചത്തായ ജാള്യതയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

സിപിഎം നടത്തിയ അഴിമതികള്‍ ഇടതടവില്ലാതെ വിളിച്ചുകൂവുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരന്‍ തന്നെയാണ് കോണ്‍ഗ്രസുകാരുടെ അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ കാരണമായതെന്നാതാണ് വിരോധാഭാസം. കോണ്‍ഗ്രസ് ഭരിച്ച മുന്‍ ബാങ്ക് ഭരണസമിതി കോഴ വാങ്ങിയെന്ന് തെളിയിക്കുന്ന രേഖകള്‍ പൊതുപ്രവര്‍ത്തകനായ സൂപ്പി പള്ളിയാലാണ് പുറത്തുവിട്ടിരിക്കുന്നത്.

ബാങ്ക് ഭരണസമിതിയും കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ എം.എസ്. വിശ്വനാഥനും പണം വാങ്ങിയതായുള്ള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. പ്യൂണ്‍, വാച്ച്മാന്‍ തസ്തികയിലേക്കുള്ള 13 നിയമനങ്ങള്‍ക്കായി 1.14 കോടി രൂപയാണ് കൈക്കൂലിയായി ഭരണസമിതി കൈപ്പറ്റിയതെന്ന് സൂപ്പി പള്ളിയാല്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാകുന്നു.

നിയമനത്തിനായി ഒരു കോടിയിലധികം രൂപ കോഴയായി ലഭിച്ചു. ഇത് സംഭാവന തുക എന്ന പേരില്‍ ഭരണസമിതിയുടെ മിനുട്ട്സില്‍ രേഖപ്പെടുത്തി. ഇതില്‍ 70 ലക്ഷം രൂപ ഭരണസമിതി അംഗങ്ങള്‍ പങ്കുവച്ചു. പ്രസിഡന്റ് ഉള്‍പ്പെടെ 14 ഭരണസമിതി അംഗങ്ങളും ഇതില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വീതമാണ് കൈപ്പറ്റിയിരിക്കുന്നത്.

സുല്‍ത്താന്‍ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ വയനാട് ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ ഐ.സി. ബാലകൃഷ്ണനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി എക്സിക്യൂട്ടീവ് അംഗം പി.വി. ബാലചന്ദ്രന്‍ രംഗത്തെത്തിയതാണ് ഇക്കാര്യങ്ങളെല്ലാം പുറത്തുവരാനുണ്ടായ കാരണം. ഏതായാലും സഹകരണ ബാങ്കുകളിലെ അഴിമതികളില്‍ തങ്ങള്‍ ഒട്ടുംപിന്നിലല്ലെന്ന് വ്യക്തമാക്കുകയാണ് കോണ്‍ഗ്രസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button