

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും ആനകൾക്കും ഖരാഹാരം നല്‍കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയ്ക്ക് ശർക്കരയും പഴവും നൽകി നിർവ്വഹിച്ചു. ഗവ. മൃഗാശുപത്രിയില്‍ നടന്ന പരിപാടിയിൽ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.
ലോക് ഡൗണ്‍ മൂലം വളര്‍ത്തുമൃഗങ്ങള്‍ക്കും സ്വകാര്യ ഉടമസ്ഥതയിലുള്ള ആനകൾക്കും തീറ്റ നല്‍കുന്നതിലെ പ്രതിസന്ധി സംബന്ധിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത പരിവർത്തന ഫണ്ടിൽ നിന്നും 5 കോടി രൂപ മൃഗസംരക്ഷണ വകുപ്പിന് അനുവദിച്ചിരുന്നു. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അംഗീകരിച്ച് നല്‍കിയ ജില്ലയിലെ 18 ആനകളുടെ ഒരു ദിവസത്തെ ഖരാഹാരത്തിന് വേണ്ടി വരുന്ന 800 രൂപയുടെ 50 ശതമാനം എന്ന കണക്കിൽ 40 ദിവസത്തേക്ക് 16000 രൂപയുടെ ഖരാഹാരമാണ് ആന ഉടമയ്ക്ക് നൽകിയത്.
ഒരു ആനയ്ക്ക് 120 കിലോ അരി, 120 കിലോ റാഗി, 160 കിലോ ഗോതമ്പ്, 20 കിലോ മുതിര, 20 കിലോ പയർ, ആറ് കിലോ ശർക്കര, 4 പാക്കറ്റ് വീതം ഉപ്പ്, മഞ്ഞൾ പൊടി എന്നിങ്ങനെയാണ് ഇന്ന് വിതരണം ചെയ്തത്. കോവിഡിനോടനുബന്ധിച്ച് ക്വാറന്റൈനിൽ കഴിഞ്ഞ കർഷകരുടെ ഉരുക്കൾക്ക് തീറ്റ വിതരണം ചെയ്യുന്നതിന് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 593 കർഷകർക്ക് രണ്ട് ചാക്ക് കാലിത്തീറ്റ വീതം വിതരണം ചെയ്തു. ഗവ. മൃഗാശുപത്രിയിൽ നടന്ന പരിപാടിയിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സി.ജെ. സോജി, വാർഡ് കൗൺസിലർ റിസ്വാന, ചീഫ് വെറ്റിനറി ഓഫീസർ ഡോ.വി. ഒ. സുരേന്ദ്രൻ, ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഹരി കൃഷ്ണൻ നായർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി.എം. സുകുമാരൻ, മൃഗസംരക്ഷണ വകുപ്പ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ.ജോജു ഡേവീസ് എന്നിവർ പങ്കെടുത്തു.
Post Your Comments