

വിശാഖപട്ടണത്ത് വ്യവസായശാലയില്‍ വിഷവാതകം ചോര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ഫാക്ടറിയിലെ ജീവനക്കാരായ രണ്ടുപേരാണ് മരിച്ചത്.നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. വിശാപട്ടണം പറവാഡ ഫാര്‍മ സിറ്റിയിലാണ് അപകടം. പരവാഡയില്‍ പ്രവര്‍ത്തിക്കുന്ന സെയ്‌നോര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. നരേന്ദ്ര, ഗൗരിശങ്കർ എന്നിവരാണ് മരിച്ചതെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് അപകടത്തിനിരയായത്. മുന്‍ കരുതല്‍ എന്നനിലയില്‍ കമ്പനി ഉടന്‍ അടച്ച് പൂട്ടി. അപകടം നടന്ന സമയത്ത് ഷിഫ്റ്റ് ഇൻ ചാർജ് ആയിരുന്നു നരേന്ദ്ര. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും വാതകച്ചോർച്ച വ്യാപിച്ചിട്ടില്ലെന്നുനാണ് പര്‍വാഡ പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവസമയത്ത് മുപ്പതോളം തൊഴിലാളികള്‍ ഫാക്ടറിയിലുണ്ടായിരുന്നു. അപകടവിവരം അറിഞ്ഞയുടൻ തന്നെ കളക്ടർ അടക്കുള്ള അധികാരികൾ സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് മാസത്തിനിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ അപകടമാണിത്. മെയ് ഏഴിന് എൽജി പോളിമേഴ്സിലുണ്ടായ ഗ്യാസ് ലീക്ക് അപകടത്തിൽ 12 പേർ മരിച്ചിരുന്നു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. വാതകം മറ്റൊടിടത്തേക്കും വ്യാപിപ്പിച്ചിട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിന് കാരണം എന്താണന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
Post Your Comments