വേഗം വേണമെന്ന് സി പി എം, നിലപാട് വ്യക്തമാക്കാൻ കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരും.

കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയേലേക്ക് കൊണ്ടുവരാനുള്ള ഉറച്ച നിലപാടില്‍ തന്നെയാണ് സി.പി.എം. എല്‍.ഡി.എഫ് സഹകരണവുമായി ബന്ധപ്പെട്ട് തീരുമാനം വൈകരുതെന്ന് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനോട് സി.പി.എം ആവശ്യപ്പെട്ടതായ വാർത്തകൾ ആണ് പുറത്ത് വരുന്നത്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഉടന്‍ തീരുമാനമെടുക്കണമെന്നാണ് സി.പി.എം ആവശ്യപ്പെട്ടിട്ടുള്ളത്. ഇതേ തുടര്‍ന്ന് ഇടതുമുന്നണിയോടുള്ള നിലപാട് വ്യക്തമാക്കാന്‍ സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചുകൂട്ടാന്‍ കേരള കോണ്‍ഗ്രസ് തീരുമാനമെടുത്തു. ഈ മാസം എട്ടിന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരാനാണ് തീരുമാനം എടുത്തിട്ടുള്ളത്.
ജോസ് വിഭാഗവുമായുള്ള ബന്ധത്തെ എതിര്‍ക്കുന്ന സി.പി.ഐയുടെ നിലപാട് വകവയ്ക്കാതെയാണ് സി.പി.എം തീരുമാനവുമായി മുന്നോട്ട് പോകുന്നത്. സി.പി.ഐക്ക് പിന്നാലെ ജോസ് കെ മാണിയുള്ള സഹകരണത്തെ എതിര്‍ത്ത് ജനതാദള്‍ എസും രംഗത്തെത്തിയിട്ടുണ്ട്. ജോസിന്റെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്യുന്ന എന്‍.സി.പിയാകട്ടെ പാലാ സീറ്റ് വിട്ടു കൊടുക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയുമാണ്.കേരളാ കോണ്‍ഗ്രസ് ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണെന്നും ജോസ് വിഭാഗമില്ലാത്ത യു.ഡി.എഫ് കൂടുതല്‍ ദുര്‍ബലമാകുമെന്നുമെന്നുമുള്ള പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടക്കത്തില്‍ തന്നെ ജോസ് വിഭാഗത്തിന് പച്ചക്കൊടി വീശിക്കാണിക്കുകയായിരുന്നു. എന്നാല്‍ അവര്‍ എടുക്കുന്ന രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലാകും തീരുമാനമെന്നും ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമാകും അന്തിമ തീരുമാനം എന്നും കോടിയേരി പറഞ്ഞിരുന്നതാണ്.